കോഹ്‌ലിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് ഐപിഎല്‍ ടീമുകള്‍ അനുഭവിക്കും; നിരീക്ഷണവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മാസങ്ങള്‍ക്ക് ശേഷം വിരാട് കോഹ്ലി വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര താരം കളിക്കേണ്ടിയിരുന്നെങ്കിലും രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പം ആയിരിക്കാന്‍ അവസാന നിമിഷം അദ്ദേഹം പരമ്പര ഉപേക്ഷിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്ക് കോഹ്ലി തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെ കളിക്കാത്തതിനാല്‍ വിരാട് തനിക്ക് നഷ്ടമായ റണ്‍സ് ഐപിഎലില്‍ നേടുമെന്ന് ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും പറഞ്ഞു.

ഞങ്ങള്‍ ഒരു പരമ്പര നഷ്ടപ്പെടുമ്പോഴെല്ലാം, മുമ്പത്തെ പരമ്പരയിലെ റണ്‍സ് ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ സ്‌കോര്‍ ചെയ്യാന്‍ ടീമംഗങ്ങള്‍ ഞങ്ങളോട് പറയുമായിരുന്നു. വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരെ നേടാനിരുന്ന റണ്‍സ് ഇവിടെ നേടും. അദ്ദേഹത്തിന് നല്ലൊരു ഐപിഎല്‍ സീസണ്‍ ഉണ്ടാകും- വീരേന്ദര്‍ സേവാഗ് ജിയോസിനിമയില്‍ പറഞ്ഞു.

സച്ചിന്‍ തന്റെ മുന്‍ ഓപ്പണിംഗ് പങ്കാളിയോട് യോജിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് കോഹ്‌ലി ഐപിഎല്‍ ടീമുകളെ ശിക്ഷിക്കുമെന്ന് സച്ചിന്‍ പറഞ്ഞു.

അതേസമയം, ഐപിഎല്‍ 2024 ന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസിസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തിരിച്ചുവരവില്‍ കോഹ്‌ലി 20 ബോളില്‍ 21 റണ്‍സെടുത്ത് പുറത്തായി.