IPL 2024: മത്സര ശേഷം ബട്‌ലര്‍ പറഞ്ഞ വാക്കുകള്‍ ഇനിയും യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങിയാല്‍ കിരീടം റോയല്‍സിന്‍റെ ഷെല്‍ഫിലിരിക്കും.

ജോസ് ബട്ലറും റയാന്‍ പരാഗും ക്രീസില്‍ നില്‍ക്കുമ്പോള്‍ രാജസ്ഥാന്റേത് ഒരു ഈസി ചെയ്‌സ് ആകുമെന്നായിരുന്നു പ്രതീക്ഷ.. എല്ലാ പ്രതീക്ഷകള്‍ക്കും മേലെ ആണിയടിക്കുന്ന സങ്കയുടെ മാജിക് മൊമെന്റ് ഇത്തവണയും അശ്വിന്റെ രൂപത്തില്‍ തന്നെയാണ് ക്രീസിലേക്ക് വന്നത്. വെസ്റ്റിന്‍ഡീസിന് വേണ്ടി ഏകദിനത്തിലൊക്കെ നാലാം നമ്പറില്‍ ഇറങ്ങി സിംഗിളുകളും ഡബിളുകളും എടുത്ത് സെറ്റായി പിന്നീട് ആഞ്ഞടിച്ച് സെഞ്ച്വറി നേടിയിട്ടുള്ള ഹെറ്റ്‌മെയറെ വെറും വലിച്ചടിക്കാരനായി മാറ്റുന്നതെന്തിനെന്ന് ഇനിയും മനസ്സിലായിട്ടില്ല.

റണ്‍റേറ്റ് റിക്വയര്‍ഡ് റേറ്റിനേക്കാളും മുകളില്‍ ഉണ്ടായിരുന്നിടത്ത് നിന്ന് അശ്വിന്‍ കളി ടൈറ്റ് ചെയ്ത് കൊടുത്തപ്പോ ആ പ്രഷറില്‍ ഹെറ്റിയും റണ്‍സൊന്നുമെടുക്കാതെ തിരികെ പവലിയനിലേക്ക്. ബട്‌ലര്‍ ടൈമിങ്ങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ രാജസ്ഥാന്‍ കളി കൈവിട്ടു എന്ന് തോന്നിയിടത്ത് നിന്നാണ് കളിയുടെ ഏറ്റവും ക്രൂഷ്യല്‍ മൊമെന്റ് വരുന്നത്.

ഈ സീസണില്‍ കൊല്‍ക്കത്തയില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാത്ത സുനില്‍ നരൈയ്‌നെ പവല്‍ കടന്നാക്രമിച്ചത് KKR ന്റെ വീര്യം അമ്പേ കെടുത്തിക്കളഞ്ഞു. അവിടെ നിന്നാകണം ജോസ് ബട്‌ലര്‍ എന്ന എക്‌സ്പീരിയന്‍സ്ഡ് വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ക്ക് കളി തിരിച്ച് പിടിക്കാം എന്ന ആത്മവിശ്വാസം ലഭിക്കുന്നത്.

തന്റെ എക്കാലത്തേയും ചെണ്ടയായ സ്റ്റാര്‍ക്കിന്റെയും എക്‌സ്പീരിയന്‍സ് ഒട്ടുമില്ലാത്ത റാണയുടേയും ഓവറുകളില്‍ ബട്‌ലര്‍ താണ്ഡവമാടിയതോടെ IPL ചെയ്‌സിങ്ങിലെ ഏറ്റവും മികച്ച സെഞ്ച്വറിക്കാണ് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്.

‘ധോണിയും കോഹ്ലിയും അവസാനം വരെ സ്വയം വിശ്വസിച്ച് കളി തിരിച്ച് പിടിക്കുന്നത് കണ്ടിട്ടുണ്ട്; ഞാനും അത് തന്നെ ചെയ്യാന്‍ ശ്രമിക്കുന്നു’ – മല്‍സര ശേഷം ബട്‌ലര്‍ പറഞ്ഞ വാക്കുകള്‍ ഇനിയും അദ്ദേഹം യാഥാര്‍ഥ്യമാക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഈ IPL കിരീടം RR ന്റെ ഷെല്‍ഫിലിരിക്കും.

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍