ഐപിഎല്‍ 2024: ഈ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ റോയല്‍സ് നിലംതൊടില്ല; വിലയിരുത്തലുമായി ചോപ്ര

ഐപിഎല്‍ 17ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ വീക്ക്നെസുകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ ഐപിഎല്‍ ടീമുകളെക്കുറിച്ച് വിശകലനം നടത്തവെയാണ് റോയല്‍സിന്റെ പോരായ്മകള്‍ ചോപ്ര തുറന്നുകാട്ടിയത്.

റോയല്‍സിന്റെ ഡെത്ത് ഓവര്‍ ബോളിംഗ് ശക്തമല്ല. ട്രെന്റ് ബോള്‍ട്ട് ഡെത്ത് ഓവര്‍ ബോളറെന്ന നിലയില്‍ അത്ര മിടുക്കനല്ല. നാന്ദ്രെ ബര്‍ഗറിനെ റോയല്‍സ് ഇത്തവണ കളിപ്പിക്കുകയാണെങ്കില്‍ അവസാന ഓവറുകളില്‍ ഒരുപാട് റണ്‍സ് വഴങ്ങിയേക്കും. ദേവ്ദത്ത് പടിക്കലിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനു കൈമാറിയ റോയല്‍സ് പകരം വാങ്ങിയ ആവേശ് ഖാനും വളരെയധികം റണ്‍സ് വാരിക്കോരി നല്‍കുന്ന ബോളറാണ്.

റോയല്‍സിനു മികച്ചൊരു ഓള്‍റൗണ്ടറില്ലെന്നത് മറ്റൊരു പോരായ്മയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയറെ ആരെങ്കിലും നന്നായി ഉപയോഗിച്ചിട്ടില്ലെങ്കില്‍ അതു റോയല്‍സാണ്. ഇംപാക്ട് പ്ലെയറെ ഇറക്കാന്‍ അനുമതിയുണ്ടായിട്ടും അഞ്ചു ബോളര്‍മാരെ മാത്രമാണ് അവര്‍ ഉപയോഗിച്ചത്. റോയല്‍സിന്റെ ബാറ്റിംഗ് ആറാം നമ്പറോടെ അവസാനിച്ചിരുന്നു.

ബാറ്റിംഗും ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ താരമോ, വിദേശ താരമോ റോയല്‍സിനില്ല. തീര്‍ച്ചയായും ഇതു തന്നെയാണ് അവരുടെ പ്രധാനപ്പെട്ട വീക്ക്നെസ്. എതിര്‍ ടീമുകള്‍ ഇതു മുതലെടുക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുക- ചോപ്ര വിലയിരുത്തി.