ഐപിഎല്‍ 2024: ഇത്രയും ആഘോഷം വേണ്ട, ഹര്‍ഷിത് റാണയ്ക്ക് എതിരെ നടപടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയ്ക്ക് രണ്ട് കുറ്റങ്ങള്‍ക്ക് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തി. ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന തങ്ങളുടെ ഓപ്പണിംഗ് മത്സരത്തിനിടെയാണ് അദ്ദേഹം ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ഹര്‍ഷിത് രണ്ട് ലെവല്‍ 1 കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയാണ് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തിയത്. വ്യത്യസ്ത കുറ്റങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനവും 50 ശതമാനവുമാണ് പിഴ ചുമത്തിയത്.

മാച്ച് റഫറിയുടെ തീരുമാനം പേസര്‍ അംഗീകരിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്. സണ്‍റൈസേഴ്സിന്റെ ചേസിങ്ങിന്റെ ആറാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിന് ശേഷം റാണ ആക്രമണോത്സുകമായി ആഘോഷിക്കുകയും മായങ്ക് അഗര്‍വാളിന് ഒരു ഫ്‌ളെയിംഗ് കിസ് നല്‍കുകയും ചെയ്തു. 32 റണ്‍സെടുത്ത സീനിയര്‍ താരം റിങ്കു സിംഗിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

അവസാന ഓവറില്‍ ഹെന്റിച്ച് ക്ലാസെന് എതിരെയും ഹര്‍ഷിതിന്റെ ആഹ്ലാദന്‍ അതിരു വിട്ടു. മത്സരത്തില്‍ താരത്തിന്റെ ഫൈനല്‍ ഓവര്‍ മാജിക്കാണ് കെകെആറിന് ജയം നേടിക്കൊടുത്ത്. മത്സരത്തില്‍ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി.