IPL 2024: കണ്ണു ചിമ്മാതെ കണ്ടോളൂ, ഇന്ന് ചിന്നസ്വാമിയില്‍ എന്തും സംഭവിക്കാം; മുന്നറിയിപ്പുമായി വരുണ്‍ ആരോണ്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍സ്റ്റാര്‍ വിരാട് കോഹ്ലി കൊല്‍ക്കത്തയുടെ പുതിയ ഉപദേശകനായ ഗൗതം ഗംഭീറുമായി ഏറ്റുമുട്ടുന്നത് ആരാധകര്‍ കാണും. ഗംഭീറുമായുള്ള കോഹ്‌ലിയുടെ ബന്ധം അത്ര സുഖകരമല്ല. ഇന്ന് കളത്തിലിറങ്ങുമ്പോള്‍ കൊല്‍ക്കത്ത ഡഗൗട്ടിന് സമീപം കോഹ്ലി ചാര്‍ജുചെയ്യുമെന്ന് മുന്‍ ഇന്ത്യ-ബെംഗളൂരു ഫാസ്റ്റ് ബോളര്‍ വരുണ്‍ ആരോണ്‍ പറഞ്ഞു.

ആര്‍സിബിയ്ക്കെതിരായ കെകെആറിന്റെ മത്സരത്തിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിച്ച ആരോണ്‍, ഗ്രൗണ്ടിന് പുറത്ത് തീവ്രമായ ഏറ്റുമുട്ടലുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. കൊല്‍ക്കത്ത ഡഗൗട്ടില്‍ ഗംഭീറിനെ കാണുമ്പോള്‍ കോഹ്ലി ഊര്‍ജസ്വലനാകുമെന്ന് താരം പറഞ്ഞു. മുമ്പ്, ഐപിഎല്‍ 2023 ല്‍, ലഖ്നൗവിനെതിരായ ബംഗളൂരുവിന്റെ ലീഗ് മത്സരത്തിനിടെ കോഹ്ലിയും ഗംഭീറും മൈതാനത്ത് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

എനിക്ക് പ്രശ്നമുണ്ടാക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഗൗതം ഗംഭീര്‍ ബെംഗളൂരു ഡഗൗട്ടിന് സമീപം നില്‍ക്കുമ്പോള്‍ കളിക്കളത്തിന് പുറത്ത് നടക്കാന്‍ സാധ്യതയുള്ള തീവ്രമായ മത്സരം കാണാന്‍ ഞാന്‍ ആകാംക്ഷയിലാണ്. കോഹ്ലിയുടെ മത്സരബുദ്ധി കണക്കിലെടുത്ത് കൊല്‍ക്കത്ത ഡഗൗട്ടില്‍ വിരാട് കോഹ്ലി തന്റെ മുന്‍ സഹതാരവുമായി മുഖാമുഖം കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്- വരുണ്‍ ആരോണ്‍ പറഞ്ഞു.

2023ലേത് കോഹ്‌ലിയും ഗംഭീറും തമ്മിലുള്ള ക്രിക്കറ്റ് ഫീല്‍ഡിലെ ആദ്യത്തെ ഏറ്റുമുട്ടലല്ല. 2013ല്‍ ഗംഭീര്‍ കൊല്‍ക്കത്തയുടെയും കോഹ്ലി ബംഗളൂരുവിന്റെയും നായകരായിരുന്നപ്പോള്‍ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു.