ജയ്പൂരില്‍ ജോസേട്ടന്‍സ് പൂരം, വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവും; രാജസ്ഥാന് 'റോയല്‍' സ്‌കോര്‍

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 215 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 214 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലറും സഞ്ജു സാംസണും ചേര്‍ന്നാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

59 ബോളില്‍ നാല് സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയില്‍ 95 റണ്‍സെടുത്ത ബട്ട്‌ലറാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. സഞ്ജു 38 ബോളില്‍ 5 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജയ്‌സ്വാള്‍ 18 ബോളില്‍ 35 റണ്‍സെടുത്തു.

ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, മാക്രോ ജാന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടിയ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോല്‍വിയേറ്റുവാങ്ങിയ ടീമില്‍ ചില മാറ്റങ്ങളോടെയാണ് റോയല്‍സ് ഇറങ്ങിയത്.

ദേവദത്ത് പടിക്കല്‍ പുറത്തായപ്പോള്‍ പകരം ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ടീമിലേക്കു വന്നു. അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരമായിരിക്കും ഇത്. കഴിഞ്ഞ ഓരോ തോല്‍വിയ്ക്ക് ശേഷവും ആരാധകര്‍ ആഗ്രഹിച്ച മാറ്റമാണ് ജോ റൂട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നത്. ഒടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്. പോരായ്മകള്‍ പരിഹരിച്ച് ശക്തമായ തിരിച്ചുവരവാണ് ടീം ലക്ഷ്യം വയ്ക്കുന്നതെന്ന് ടോസിംഗ് വേളയില്‍ സഞ്ജു പറഞ്ഞു. ട്രെന്റ് ബോള്‍ട്ടും പ്ലെയിംഗ് ഇലവനില്‍ ഇല്ല.

പ്ലെയിംഗ് ഇലവന്‍ രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, മുരുഗന്‍ അശ്വിന്‍, കുല്‍ദിപ് യാദവ്, സന്ദീപ് ശര്‍മ.

 പ്ലെയിംഗ് ഇലവന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്സ്, ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, മാര്‍ക്കോ യാന്‍സണ്‍, വിവ്രാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, മായങ്ക് മാര്‍ക്കാണ്ഡെ.