'അവന്‍റെ ഫിഫ്റ്റി പോലും ഞാന്‍ ആഗ്രഹിച്ചില്ല, നേരത്തേ ഔട്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി'; തുറന്നടിച്ച് സെവാഗ്

ഐപിഎലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായി നടന്ന മത്സരത്തില്‍ പഞ്ചാബിനായി അര്‍ദ്ധ സെഞ്ച്വറി നേടുകയും പിന്നീട് റിട്ടയേര്‍ഡ് ഔട്ടാവുകയും ചെയ്ത യുവതാരം അതര്‍വ്വ ടെയ്ഡെയ്ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. താരം 42 ബോളുകള്‍ നേരിട്ട് അഞ്ചു ഫോറും രണ്ടു സിക്സറുകളുമുള്‍പ്പെടെ 55 റണ്‍സെടുത്ത് നില്‍ക്കവേയാണ് റിട്ടയേര്‍ഡ് ഔട്ടായത്.

താരം കൂറ്റനടികള്‍ നടത്തി ടീം സ്‌കോര്‍ ഉയര്‍ത്താത്തതാണ് സെവാഗിനെ ചൊടിപ്പിച്ചത്. 15 ഓവറുകള്‍ക്കു ശേഷമായിരുന്നു ടെയ്ഡെ റിട്ടയേര്‍ഡ് ഔട്ടായി ക്രീസ് വിട്ടത്. പഞ്ചാബ് അപ്പോള്‍ രണ്ടിനു 128 റണ്‍സെന്ന നിലയിലായിരുന്നു. നേരത്തേ അതര്‍വ്വ ഔട്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് താന്‍ ആഗ്രഹിച്ചു പോയെന്ന് സെവാഗ് പറഞ്ഞു.

ഫിഫ്റ്റി നേടിയാല്‍ ഒരു താരത്തെ സംബന്ധിച്ച് അതു വളരെയധികം സംതൃപ്തി നല്‍കുന്ന കാര്യമാണെന്നു പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ചിന്തിച്ചിട്ടുണ്ടാവും. ഫിഫ്റ്റിക്കു ശേഷം അതര്‍വ്വ ഇപ്പോഴടിക്കും, ഇപ്പോഴടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതു കാത്തിരുന്ന പഞ്ചാബിന് പത്തു ബോളുകള്‍ നഷ്ടമാവുകയും ചെയ്തു.

Read more

ഞാന്‍ അതര്‍വ്വ ടെയ്ഡെയുടെ ഫിഫ്റ്റിക്കു വേണ്ടി പോലും കാത്തിരുന്നിട്ടില്ല. അവന്‍ നേരത്തേ ഔട്ടായിരുന്നെങ്കില്‍ നന്നായേനെ എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അല്ലെങ്കില്‍ ഫിഫ്റ്റിക്കും വളരെ മുമ്പ് തന്നെ അതര്‍വ്വയ്ക്കു റിട്ടയേര്‍ഡ് ഔട്ട് ആവാമായിരുന്നുവെന്നും എനിക്കു തോന്നി. യഥാര്‍ഥത്തില്‍ 42 ബോളുകളില്‍ നിന്നും 70-80 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്യേണ്ടിയിരുന്നു- സെവാഗ് ചൂണ്ടിക്കാട്ടി.