'ഗ്രൗണ്ടില്‍ 11 ഫീല്‍ഡര്‍ക്ക് പകരം 20 പേരുള്ളതായി എനിക്ക് തോന്നി'; അനുഭവം പറഞ്ഞ് പൂരന്‍

ഐ.പി.എല്ലില്‍ നിര്‍ണായകമായ മത്സരത്തില്‍ അവസാന ബോള്‍ വരെ കാത്തിരിക്കേണ്ടി വന്നു കിംഗ്സ് പഞ്ചാബിന് വിജയം കൈപ്പിടിലൊതുക്കാന്‍. ബാംഗ്ലൂരിനെതിരെ ജയിക്കാന്‍ അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെയും പഞ്ചാബിന് കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. അഞ്ചാം പന്തില്‍ ഗെയ്ല്‍ പുറത്തയാതിന് പിന്നാലെ എത്തിയ നിക്കോളാസ് പൂരനാണ് ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സിക്‌സടിച്ച് പഞ്ചാബിന് ജയം സമ്മാനിച്ചത്. ഐ.പി.എല്‍ പ്രേമികള്‍ ഏറെ സമ്മര്‍ദ്ദത്തോടെ കണ്ട ഓവര്‍ തനിക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൂരന്‍.

“അവസാന ഓവര്‍ ശരിക്കും ഡല്‍ഹിക്കെതിരെയുള്ള സൂപ്പര്‍ ഓവര്‍ പോരാട്ടം പോലെയാണ് എനിക്ക് തോന്നിയത്. ആ കളിയില്‍ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മതിയായിരുന്നിട്ടും മത്സരം ടൈ ആവുകയായിരുന്നു. പിന്നീട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുകയും ചെയ്തു. ഒരുപാട് കാര്യങ്ങളാണ് ബാംഗ്ലൂരിനെതിരെ അവസാന പന്ത് കളിക്കാന്‍ പോവുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അത്തരമൊരു പൊസിഷനില്‍ എത്താന്‍ എനിക്ക് തീരെ താത്പര്യം ഇല്ലായിരുന്നു. ഫീല്‍ഡില്‍ 11 ഫീല്‍ഡര്‍ക്ക് പകരം 20 പേരുള്ളതായിട്ടാണ് എനിക്ക് തോന്നിയത്” പൂരന്‍ പറഞ്ഞു.

ഗെയ്‌ലാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്നും പൂരന്‍ പറഞ്ഞു. “തുടക്കത്തില്‍ പതിയെ കളിക്കാനുള്ള ഗെയിലിന്‍റെ തീരുമാനം മികച്ചതായിരുന്നു. കാരണം ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം കുറച്ചുകാലം വിട്ടുനില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. തുടക്കത്തില്‍ ക്ഷമയോടെ കളിച്ച ശേഷം അടിച്ചു തകര്‍ക്കുന്ന രീതി തന്നെയാണ് ഗെയ്ല്‍ ഈ മത്സരത്തിലും പിന്തുടര്‍ന്നത്” പൂരന്‍ പറഞ്ഞു.

Image

ഓപ്പണറായി ഇറങ്ങിയിരുന്ന ഗെയ്ല്‍ ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം നമ്പരിലാണ് ബാറ്റിംഗിന് ഇറങ്ങിയത്. മത്സരത്തില്‍ ഗെയ്ല്‍ 45 ബോളില്‍ 5 സിക്സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സും നേടി. നിര്‍ണായകമായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.