തൊട്ടതെല്ലാം പിഴച്ച് കോഹ്‌ലി; പിന്നാലെ 12 ലക്ഷം രൂപ പിഴ

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ 97 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് കോഹ്‌ലി 12 ലക്ഷം രൂപ പിഴ നല്‍കണം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരേ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ഒരു മണിക്കൂറും 51 മിനിട്ടുമെടുത്താണ് 20 ഓവര്‍ പൂര്‍ത്തിയാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് അടിച്ചു കൂട്ടിയത്. 69 പന്ത് നേരിട്ട രാഹുല്‍ 7 സിക്സിന്റെയും 14 ഫോറിന്റെയും അകമ്പടിയില്‍ 132 റണ്‍സ് നേടി പുറത്താകാതെ നിന്നു. മായങ്ക് അഗര്‍വാള്‍ 26- ഉം നിക്കോളസ് പൂരന്‍ 17- ഉം റണ്‍സ് നേടി. കരുണ്‍ നായര്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.

Image

പഞ്ചാബ് മുന്നോട്ടു വെച്ച 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കോഹ്‌ലിപ്പട 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ മിന്നുംതാരമായിരുന്ന ദേവ്ദത്ത് പടിക്കല്‍ ഒരു റണ്‍സെടുത്ത് പുറത്തായി. ജോഷ് ഫിലിപ്പ് (0), ഫിഞ്ച് (20), കോഹ്‌ലി (1), എബി ഡിവില്ലേഴ്‌സ് (28), ശിവം ദുബൈ (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Image

പഞ്ചാബിനായി രവി ബിഷ്‌ണോയി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷെല്‍ഡണ്‍ കോട്രല്‍ രണ്ടും സമി, മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.