ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിച്ചിരുന്നെന്ന് ഇന്‍സമാം, കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് ഭാജി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിച്ചിരുന്നെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. 2006ല്‍ പാകിസ്ഥാനില്‍ അവസാനം ഇന്ത്യ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നായിരുന്നു ഇന്‍സമാമിന്റെ പരാമര്‍ശം. താരിഖ് ജമീലിന്റെ പ്രഭാഷണങ്ങള്‍ കേട്ട് ആകൃഷ്ടനായ ഹര്‍ഭജന്‍ മതം മാറാന്‍ ആലോച്ചിരുന്നെന്നാണ് ഇന്‍സമാം വെളിപ്പെടുത്തിയത്.

അന്ന് പാകിസ്ഥാന്‍ താരങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് താരിഖ് ജമീല്‍ ആയിരുന്നു. എന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ് എന്നിവര്‍ പ്രാര്‍ഥനയ്ക്ക് എത്തി. ഇവര്‍ക്കൊപ്പം പ്രാര്‍ത്ഥനക്ക് ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെ രണ്ടോ മൂന്നോ ഇന്ത്യന്‍ താരങ്ങളും വന്നിരുന്നു.

അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും താരിഖ് ജമീലിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഹര്‍ഭജന്‍ എന്നോട് പറഞ്ഞു, എന്റെ ഹൃദയം പറയുന്നു, താരിഖ് ജമീല്‍ പറയന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നുവെന്ന്. എങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ, താങ്കള്‍ക്ക് എന്ത് തടസമാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. താരിഖ് ജമീലിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിച്ചിരുന്നു- ഇന്‍സമാം പറഞ്ഞു.

ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍ വൈറലായതോടെ പ്രതികരണവുമായി ഹര്‍ഭജന്‍ രംഗത്തുവന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് താങ്കള്‍ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. ഞാന്‍ അഭിമാനിയായ ഇന്ത്യക്കാരനും സിഖുകാരനുമാണെന്ന് ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചു. എന്തായാലും ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍ വിവാദമായിട്ടുണ്ട്.