തലപ്പത്ത് വമ്പന്‍ അഴിച്ചുപണിയ്ക്ക് ഒരുങ്ങി പാക് ക്രിക്കറ്റ്, വരുന്നത് ഇതിഹാസം, മിക്കി ആര്‍തറിന്റെ ഭാവി അനിശ്ചിതത്വത്തില്‍

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പാകിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടറായി ചുമതലയേല്‍ക്കുമെന്ന് പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) വൃത്തങ്ങള്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഇന്‍സമാം മുഖ്യ സെലക്ടറുടെ റോളിലേക്ക് എത്തുന്നത്. 2016-2019 കാലഘട്ടത്തിലും ഇന്‍സമാമായിരുന്നു പാകിസ്ഥാന്റെ മുഖ്യ സെലക്ടര്‍.

ഈ പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ മിക്കി ആര്‍തറും (ക്രിക്കറ്റ് ഡയറക്ടര്‍) ഹെഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേണും ടീമിനെ തിരഞ്ഞെടുക്കുന്നതില്‍നിന്നും പുറത്തായേക്കാം. മിസ്ബ ഉള്‍ ഹഖ്, ഇന്‍സമാം, മുഹമ്മദ് ഹഫീസ് എന്നിവരുള്‍പ്പെടെയുള്ള ക്രിക്കറ്റ് ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പുതിയ സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണെന്നും ആര്‍തറും ബ്രാഡ്ബേണും അതില്‍ അംഗങ്ങളായി തുടരണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സെലക്ഷന്‍ പാനലില്‍ ടീം ഡയറക്ടറും ഹെഡ് കോച്ചും ഉള്ള പരീക്ഷണം ടീമിന് ഗുണം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കാഴ്ചപ്പാട് പരിഗണിച്ച ശേഷം മിസ്ബ തന്റെ ശുപാര്‍ശ ബോര്‍ഡ് ചെയര്‍മാന്‍ സക്ക അഷ്റഫിന് നല്‍കുമെന്നാണ് വിവരം.

ബാബറിന്റെ അഭിപ്രായം സ്വീകരിച്ചുകഴിഞ്ഞാല്‍ ക്രിക്കറ്റ് ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായുള്ള ശിപാര്‍ശയും അന്തിമമാക്കും. പുതിയ ചീഫ് സെലക്ടറായി ഇന്‍സമാം മാത്രം ചുമതലയേല്‍ക്കുമോ അതോ മുഴുവന്‍ സെലക്ഷന്‍ കമ്മിറ്റിയും നവീകരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.