രാജ്യാന്തര പ്രശ്‌നങ്ങള്‍ ക്രിക്കറ്റിനെയും ബാധിച്ചിട്ടുണ്ടാകാം ; പക്ഷേ ഐ.പി.എല്‍ കളിക്കാന്‍ പാക് താരങ്ങളുമുണ്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാജ്യാന്തര പ്രശ്‌നങ്ങള്‍ ക്രിക്കറ്റ് ബന്ധത്തെയും ബാധിച്ചിട്ട് ഏറെക്കാലമായി. ലോകത്തുടനീളമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഉണ്ടാകുന്നത് കടുത്ത നിരാശയാണ്. പാകിസ്താനില്‍ നിന്നുള്ള താരങ്ങള്‍ കളിച്ചില്ലെങ്കിലൂം പാക് വംശജര്‍ അനേകരാണ് ലീഗിലുള്ളത്.

പാകിസ്താന്‍ വംശജനായ സൗത്താഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രമുഖന്‍. ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം സിഎസ്‌കെയെക്കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് എന്നീ ഫ്രാഞ്ചൈസികളുടെയും ഭാഗമായിട്ടുണ്ട്. 2019ല്‍ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും താഹിര്‍ കൈക്കലാക്കിയിരുന്നു. പുതിയ സീസണിലും താരം ഐപിഎല്ലിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വിദേശതാരങ്ങളിലുണ്ട്.

പാകിസ്താനിലെ ലാഹോറില്‍ ജനിച്ച താഹിര്‍ 42 കാരനാണ്. അടുത്തിടെ സമാപിച്ച ലെജന്റ്സ് ലീഗ് ക്രിക്കറ്റില്‍ ജേതാക്കളായ ലോക ജയന്റ്സ് താരമായിരുന്നു. താഹിറിനെ പോലെ വിദേശത്ത് ജനിച്ച പാകിസ്്താന്‍ കാരനാണ്് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയും. പാകിസ്താനിലാണ് ജനിച്ചതെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിന്റെ കുപ്പായമാണ് അദ്ദേഹമണിഞ്ഞത്. ഐപിഎല്ലില്‍ നേരത്തേ മുന്‍ ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനായി ഖ്വാജ കളിച്ചിട്ടുണ്ട്. പുതിയ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നോക്കുന്ന താരമാണ്.

കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ചില തകര്‍പ്പന്‍ ഇന്നിങ്സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു. അമേരിക്കന്‍ ദേശീയ ടീമിന്റെ താരമായ ഫാസ്റ്റ് ബൗളര്‍ അലി ഖാനും പാകിസ്താന്‍ വംശജനാണ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമേരിക്കയ്ക്കു വേണ്ടി കളിക്കുന്ന താരം 2020ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ് പകരക്കാരനായി ടീമില്‍ എടുത്തിരുന്നു. പക്ഷെ പരിക്കു കാരണം സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാനായില്ല. ഇത്തവണയും താരം പ്രതീക്ഷയിലാണ്.

1000ത്തിനു മുകളില്‍ കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചത് 590 പേരാണ്. അഫ്ഗാനിസ്താന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, നമീബിയ, നേപ്പാള്‍, സ്‌കോട്ട്ലാന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.