ജൂൺ 20 മുതൽ ഓഗസ്റ്റ് 4 വരെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ബാക്കിയുള്ളത്.
രോഹിത് ശർമ്മയുടെ പകരക്കാരനെ നായകസ്ഥാനത്ത് കണ്ടെത്തുന്നതും വിരാട് കോഹ്‌ലിക്ക് ചേർന്ന പകരക്കാരനെ ഇലവനിൽ ഇറക്കേണ്ടത് ഉൾപ്പടെ വമ്പൻ ടാസ്ക്ക് ആണ് അവർക്ക് മുന്നിൽ യുള്ളത്. ഈ മാസം അവസാനം ടീമിനെ പ്രഖ്യാപിക്കുമ്പോൾ, ടീമിലെ പ്രധാന പേസർമാരിൽ ഒരാളാണെങ്കിലും മുഹമ്മദ് ഷമി പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2023 ഏകദിന ലോകകപ്പിന് ശേഷം ഏറെ നാൾ പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം പുറത്തായിരുന്ന ഷമി ചാമ്പ്യൻസ് ട്രോഫിയിലൂടെയാണ് തിരിച്ചെത്തിയത്. അവിടെ ഇന്ത്യ ടൂർണമെന്റ് ജയിച്ചെങ്കിലും ഷമിയുടെ ഭാഗത്ത് നിന്ന് അത്ര മികച്ച പ്രകടനം ഒന്നും ഉണ്ടായില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ വന്നാലും താരത്തിന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് അവിടെ ഉണ്ടായത്.
അതേസമയം ഷമിക്ക് പകരം അർശ്ദീപ് സിങിന് ടീമിൽ സ്ഥാനം കിട്ടിയേക്കും എന്നാണ് റിപ്പോർട്ട്. സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന അർശ്ദീപ് ഇംഗ്ലണ്ടിൽ നല്ല ഓപ്ഷൻ ആകുമെന്നാണ് വിലയിരുത്തൽ. രോഹിത്തിന് പകരം ഗിൽ ടെസ്റ്റ് ടീമിലെ നായകൻ ആകുമ്പോൾ പന്ത് ആകും അദ്ദേഹത്തിന്റെ ഉപനായകൻ.