ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്: പരമ്പരയ്ക്ക് ശേഷം സൂപ്പര്‍ താരം വിരമിച്ചേക്കും

വരാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ വിരമിച്ചേക്കും. എല്‍ഗര്‍ വിരമിക്കല്‍ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയ്ക്കായി 84 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 36-കാരന്‍ 37.28 ശരാശരിയില്‍ 5146 റണ്‍സ് നേടിയിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കം ചെയ്യുകയും ടെംബ ബാവുമ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ടെസ്റ്റ് കോച്ച് ശുക്രി കോണ്‍റാഡിന്റെ ദീര്‍ഘകാല പദ്ധതികളില്‍ താനുണ്ടാകില്ലെന്ന് എല്‍ഗര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ എല്‍ഗറിന് വീണ്ടും ക്യാപ്റ്റന്‍സി റോള്‍ തിരിടെ നല്‍കും എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. പക്ഷേ അത് സംഭവിച്ചേക്കില്ല. എല്‍ഗര്‍ വിരമിച്ചാല്‍ നിലവിലെ ദക്ഷിണാഫ്രിക്ക എ ക്യാപ്റ്റന്‍ ടോണി ബ്രാന്‍ഡ് ഉടന്‍ തന്നെ ടീമില്‍ ഇടംപിടിച്ചേക്കും.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനോടും ആരാധകരോടും അത്ര സുഖകരമായ ബന്ധമല്ല താരത്തിന് ഉള്ളത്. അത് താരം തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. താന്‍ ചെയ്ത കാര്യങ്ങളില്‍ തനിക്ക് വലിയ ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്ന് എല്‍ഗര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട.

എന്റെ മുന്‍കാലങ്ങളില്‍, ഞാന്‍ ചെയ്തതിന് എനിക്ക് വലിയ ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഞാനും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകരും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ ടീമിലും എന്നെപ്പോലുള്ള ക്രിക്കറ്റ് താരങ്ങളെ ആവശ്യമാണെന്ന് ആളുകള്‍ മറക്കുന്നു- എല്‍ഗര്‍ പറഞ്ഞു.