ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടി20; ഇന്ത്യയ്ക്ക് അപ്രതീക്ഷിത രക്ഷകന്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് രാജ്‌കോട്ടില്‍ നടക്കും. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്‍പിലാണ്. കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നിരുന്നു. ഈ പ്രകടനം ഇന്നും ആവര്‍ത്തിക്കാനാവുന്ന പ്രതീക്ഷയിലാണ് പന്തും കൂട്ടരും.

എന്നാല്‍ ഇന്ന് കളി നടക്കുന്ന രാജ്‌കോട്ടില്‍ മഴ മുന്നറിയിച്ച് നല്‍കിയിട്ടുണ്ട്. രാജ്കോട്ടില്‍ മണ്‍സൂണിന് മുന്നോടിയായുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നത്തെ തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നിരിക്കെ ഈ വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്നതാണ്.

മൂന്നാം മത്സരത്തില്‍ ബോളര്‍മാര്‍ ഫോമിലേക്ക് മടങ്ങിവന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ഷെഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. പേസര്‍ ആവശ് ഖാന്‍ വിക്കറ്റുകള്‍ വീഴ്ത്താത്തത് ടീം മാനേജ്‌മെന്റ് ഗൗരവമായെടുത്താല്‍ പകരം ഉമ്രാന്‍ മാലിക്കിനോ അര്‍ഷ്ദീപ് സിംഗിനോ അവസരം ലഭിക്കും.

ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മോശം ഫോമും മധ്യനിര താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതുമാണ് ഇന്ത്യയെ വലയ്ക്കുന്ന കാര്യം. മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാകും. പരമ്പരയില്‍ പന്തിന് ഇതുവരെ ടോസ് ഭാഗ്യം തുണച്ചിട്ടില്ല.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റന്‍ ഡിക്കോക്ക് മടങ്ങിയെത്തിയേക്കും.

ഇന്ത്യ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്/അര്‍ഷ്ദീപ് സിംഗ്.