വെയ്ഡും മാക്‌സ്‌വെല്ലും തിളങ്ങി; ഓസീസ് വിജയലക്ഷ്യം കുറിച്ചു

ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 187 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഓസീസ്. മാത്യു വെയ്ഡിന്റെ (53 ബോളില്‍ 80) അര്‍ദ്ധ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 186 റണ്‍സ് അടിച്ചെടുത്തത്. രണ്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ പ്രകടനം.

മാക്സ്‌വെല്‍ 36 ബോളില്‍ 3 സിക്സിന്‍റെയും 3 ഫോറിന്‍റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് (0), സ്റ്റീവ് സ്മിത്ത് (24) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നടരാജന്‍, താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓസീസ് നിരയെ “കൈവിട്ട്” സഹായിക്കുന്ന ഇന്ത്യന്‍ ഫീള്‍ഡേഴ്സിനെയും മത്സരത്തില്‍ കാണാനായി. നിരവധി അനായാസ ക്യാച്ചുകളും സേവുകളുമാണ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ട് കളഞ്ഞത്. കോഹ്‌ലി ഡിആര്‍സ് എടുക്കാന്‍ വൈകിയതു മൂലം കൃത്യമായിരുന്ന ഒരു വിക്കറ്റും ഓസീസിന് കനിഞ്ഞ് കിട്ടി.

Image

സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് പരമ്പര ഇതിനോടകം സ്വന്തമാക്കിയ ഇന്ത്യ, കംഗാരുപ്പടയുടെ സമ്പൂര്‍ണ പതനം ലക്ഷ്യം വെച്ചാണ് ഇറങ്ങിയിരിക്കുന്നത്.. ടി20 ക്രിക്കറ്റില്‍ തുടര്‍ വിജയങ്ങളുടെ എണ്ണം 11 ആക്കുന്നതിനും കോഹ്‌ലിക്കും കൂട്ടര്‍ക്കും കണ്ണുണ്ട്.

Image

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വിരാട്
കോഹ്‌ലി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ടി.നടരാജന്‍, യുസ്വേന്ദ്ര ചഹല്‍

ടീം ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മോയ്‌സസ് ഹെന്റിക്വസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡാനിയല്‍ സാംസ്, ആന്‍ഡ്രൂ ടൈ, മിച്ചല്‍ സ്വെപ്‌സണ്‍, ആദം സാംപ