പറ്റില്ലെങ്കിൽ നിർത്തി പോടെ, മേലാൽ ഇനി അമ്പയറിങ് നടത്തരുത് ; അഫ്ഗാൻ മത്സരത്തിന് പിന്നാലെ അമ്പയറിനെതിരെ വനിന്ദു ഹസരംഗ

ബുധനാഴ്ച നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ 3 റൺസിന് പരാജയപ്പെടുത്തി. തോറ്റെങ്കിലും ശ്രീലങ്ക പരമ്പര 2-1ന് സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്ഥാൻ ആയിരുന്നു. ശ്രീലങ്കൻ മറുപടിയിൽ അവസാന ഓവറിലെ നാലാം പന്തിൽ അരയ്ക്കു മുകളിൽ ഉള്ള നോബോൾ അപ്പീൽ നൽകാൻ അമ്പയറുമാർ ഉൾപ്പടെ വിസമ്മതിച്ചതിനാൽ മത്സരം അവസാനിച്ചത് വലിയ ഒരു വിവാദത്തിലാണ്.

3 പന്തിൽ 11 റൺസ് വേണ്ടിയിരുന്ന സമയത്ത് ക്രീസിൽ ഉണ്ടായിരുന്ന മെൻഡിസ് വഫാദർ മൊമന്ദിൻ്റെ പന്ത് അരയ്ക്കു മുകളിൽ വന്നപ്പോൾ നോബോളിനായി അപ്പീൽ നൽകിയെങ്കിലും അമ്പയർമാർ അത് നിരസിച്ചു. ക്യാപ്റ്റൻ വനിന്ദു ഹസരംഗ ഈ തീരുമാനത്തിൽ രോഷാകുലനാകുകയും മത്സരം അവസാനിച്ചതിന് ശേഷം ഒഫീഷ്യലുകളെ ആക്ഷേപിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിൽ വിവാദമായ നോബോൾ കോളിന് ശേഷം ശ്രീലങ്കൻ നായകൻ വനിന്ദു ഹസരംഗകക്ക് ദേഷ്യം അടക്കാനായില്ല. സ്‌ക്വയർ ലെഗിൽ നിലയുറപ്പിച്ച അമ്പയർ ലിൻഡൻ ഹാനിബാളിന് വ്യക്തമായ ഒരു നോ-ബോൾ കാണാതെ പോയത് ഹസരംഗയെ ഞെട്ടിച്ചു.

“ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അംഗീകരിക്കാനാവില്ല. അത് ബോർഡർലൈൻ ആണെങ്കിൽ, അംഗീകരിക്കാം. എന്നാൽ ഈ പന്ത് അരയ്ക്ക് മുകളിലായിരുന്നു, അത് ബാറ്റ്സ്മാൻ്റെ തലയിൽ പതിക്കുമായിരുന്നു! നിങ്ങൾക്ക് അത് കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഈ ലെവലിൽ അമ്പയർ ചെയ്യരുത്. അമ്പയർ പുതിയ ജോലി എടുക്കണം.

“ഇത്തരം കോളുകൾക്കായി ഒരു അവലോകന സംവിധാനം ഉണ്ടായിരുന്നു, എന്നാൽ ഐസിസി അത് നീക്കം ചെയ്തു. ഞങ്ങളുടെ ബാറ്റ്സ്മാൻമാർ റിവ്യൂ ചെയ്യാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മൂന്നാം അമ്പയർക്ക് ഫ്രണ്ട്-ഫൂട്ട് നോ-ബോളുകൾ പരിശോധിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഇത് ചെയ്തുകൂടാ? ഇത് അമ്പരപ്പിക്കുന്നതാണ്. ഇത് കാരണം ഞങ്ങൾ മത്സരത്തിൽ തോറ്റു.” താരം പറഞ്ഞു.