ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം പ്രഖ്യാപിച്ചു

നവംബര്‍ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഐസിസി പ്രഖ്യാപിച്ചു. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററും സ്റ്റാര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കിവീസ് സൂപ്പര്‍ പേസര്‍ ടിം സൗത്തി, പാകിസ്ഥാന്‍ ഓപ്പണര്‍ അബിദ് അലി എന്നിവരെ പിന്തള്ളിയാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഹെയ്ല മാത്യൂസാണ് നവംബറിലെ മികച്ച വനിതാ താരം.

യുഎഇയില്‍ നടന്ന ടി20 ലോക കപ്പില്‍ ഓസ്ട്രേലിയയെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ കഴിഞ്ഞതാണ് വാര്‍ണര്‍ക്കു മേല്‍ക്കൈ നല്‍കിയത്. ടി20 ലോക കപ്പില്‍ ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും വാര്‍ണറായിരുന്നു.

ലോക കപ്പില്‍ വാര്‍ണര്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളും സെമിയില്‍ പാകിസ്ഥാനെതിരെ 49 റണ്‍സും നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 89* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 56 പന്തില്‍ 9 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു ഈ പ്രകടനം.

POTM November

തന്റെ കാലം കഴിഞ്ഞെന്നു പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ലോക കപ്പില്‍ വാര്‍ണര്‍ ബാറ്റ് കൊണ്ടു നല്‍കിയത്. തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ മോശം ഫോമിനെ തുടര്‍ന്ന് ആദ്യം നായകസ്ഥാനത്തു നിന്നും പിന്നീട് പ്ലെയിംഗ് ഇലവനില്‍ നിന്നുമെല്ലാം വാര്‍ണറെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നീക്കിയിരുന്നു.