ആള്‍ക്കൂട്ടങ്ങളുടെ ആരവാഘോഷങ്ങള്‍ക്കിടയില്‍ നിന്ന്, ഒരല്പദൂരം മാറി നിന്ന്, ഏകാന്തതയില്‍ കേള്‍ക്കുന്നൊരു ഗസലു പോലെ, ഞാന്‍ അയാളുടെ തിരിച്ചുവരവ് ആസ്വദിച്ചോട്ടെ

നോട്ടിന്‍ഹാമില്‍, ഓഫ് സ്റ്റമ്പിന് പുറത്തെ അനിശ്ചിതത്വത്തിന്റെ ഇടനാഴിയിലെത്തിയ ജിമ്മി അന്‍ഡേഴ്‌സണിന്റെ ഡെലിവറിയില്‍ കവര്‍ഡ്രൈവിനായി ബാറ്റുവെച്ച് കീപ്പര്‍ക്ക് പിടികൊടുത്തു സംപ്പൂജ്യനായി തലകുനിച്ചു മടങ്ങുന്നൊരു മനുഷ്യനെ ഓര്‍ക്കുന്നുണ്ട് ഞാന്‍..

അതിന് വിനാഴികകള്‍ക്കപ്പുറം, പാക്ക്ഡായ ഇന്ത്യന്‍ ഓഫ്സൈഡ് ഫീല്‍ഡിനിടയിലെ പഴുതിലൂടെ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ, തുടരെ തുടരെ കവര്‍ഡ്രൈവുകള്‍ കളിക്കുന്ന ഇംഗ്ലീഷുകാരന്‍
ജോ റൂട്ടിനെ, സ്ലിപ് കോര്‍ഡനില്‍ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്ന രക്താംശമില്ലാത്തൊരു മുഖമോര്‍മ്മിക്കുന്നുണ്ട് ഞാന്‍..

വെട്ടിപിടിച്ചതും, ആര്‍ജിച്ചെടുത്തതും, അടക്കിവാണതുമെല്ലാം നഷ്ടപെട്ടുപോയ ഒരു രാജാവിന്റെ ദൈര്‍ഖ്യമേറിയൊരു കെട്ടകാലത്തെ ഓര്‍ക്കുന്നുണ്ട് ഞാന്‍.. ഹോബാര്‍ട്ടും അഡ്‌ലെയ്ഡും മോഹാലിയുമൊക്കെ ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കുവാനാവാത്തൊരു പ്രതാപകാലത്തിന്റെ ഫോസിലുകളായി മാറുമോ എന്ന് ശങ്കിച്ചു പോയിട്ടുണ്ട് ഞാന്‍..

സ്ഥിതിവിവരശാസ്ത്ര നിപുണന്‍മാര്‍ അയാളുടെ സെഞ്ച്വറികളുടെ കണക്കെടുപ്പുകള്‍ തുടരട്ടെ, ഊര്‍ജ്ജതന്ത്രജ്ഞന്‍മാര്‍, അയാള്‍ ഹരീഷ് റൗഫിനെ അടിചൊരാ ‘അണ്‍റീയല്‍’ സിക്‌സറിന്റെ ഘനോര്‍ജ്ജ സ്ഥാനാന്തരഗമനങ്ങളെ ക്കുറിച്ച് പ്രബന്ധങ്ങള്‍ എഴുതട്ടെ.

ആള്‍ക്കൂട്ടങ്ങളുടെ ആരവാഘോഷങ്ങള്‍ക്കിടയില്‍ നിന്നോരല്പദൂരം മാറി നിന്ന്, ഏകാന്തതയില്‍ കേള്‍ക്കുന്നൊരു ഗസലുപോലെ, ഞാന്‍ അയാളുടെ തിരിച്ചു വരവ് ആസ്വദിച്ചോട്ടെ. മെല്‍ബണിനെയാകമാനം കുതിര്‍ത്തകളഞ്ഞയാ ഒരു തുള്ളി കണ്ണീരിന്റെ നൈര്‍മ്മല്ല്യം നുകര്‍ന്നോട്ടെ.. സ്‌കില്‍പവറിനൊപ്പം , വില്‍പവറുമുള്ള ഈ രാജാവിനെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.. ജന്മദിനാശംസകള്‍ വിരാട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍