ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നാട്ടിൽ നടക്കുന്ന ടി 20 പരമ്പരകളിൽ പുലർത്തുന്ന ആധിപത്യം ഇന്നലത്തെ വിജയത്തോടെ തുടർന്നു. മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്യ്ത ഇന്ത്യ 181 റൺസാണ് നേടിയത്. 53 റൺസ് വീതം നേടിയ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് തുടക്കം ഗംഭീരമാക്കിയെങ്കിലും കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല. അവസാനം ഇംഗ്ലണ്ടിന് 19.4 ഓവറിൽ 166 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹർഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇതിൽ ഹർഷിത് കണ്‍കഷന്‍ സബ്ബായിട്ടാണ് ടീമിലെത്തിയത്.
ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ താരം ശിവം ദുബൈക്ക് തലക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് സാരമുള്ളത് അല്ലെങ്കിൽ പോലും റിസ്ക്ക് ഒഴിവാക്കാനാണ് ഇന്ത്യ സബ് ഉപയോഗിച്ചത്. ഒരു ഓൾ റൗണ്ടർക്ക് പകരം എങ്ങനെ ഒരു ബോളർ സബ് ഇറങ്ങാൻ എത്തി എന്ന ചോദ്യം ആണ് ഇവിടെ നിലനിൽകുന്നത്. സംഭവം വൻ വിവാദമാകുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് കിട്ടിയ അവസരത്തിന് കാരണക്കാരൻ ആരാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹർഷിത്ത് റാണ.
ഹർഷിത് റാണ പറയുന്നത് ഇങ്ങനെ:
” എന്നെ സംബന്ധിച്ച് ഇത് സ്വപ്‌ന തുല്യമായ അരങ്ങേറ്റമാണ്. ഈ അവസരം തന്നതിൽ ഗംഭീർ ഭായ് വഹിച്ച പങ്ക് ചെറുതല്ല. ശിവം ദുബെ പരിക്കിനെത്തുടര്‍ന്ന് തിരിച്ചുവന്നതിന് ശേഷം രണ്ടോവര്‍ കഴിഞ്ഞാണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി കളിക്കണമെന്ന് ഗംഭീര്‍ ഭായി എന്നോട് പറയുന്നത്. ഈ ഒരു അവസരത്തിനായി കുറച്ച് കാലമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. എനിക്ക് എന്റെ മികവ് തെളിയിക്കേണ്ടതായുണ്ടായിരുന്നു. ഐപിഎല്ലില്‍ മികവ് കാട്ടിയ അതേ രീതിയാണ് ഇപ്പോള്‍ ഇവിടേയും കാട്ടിയത്” ഹർഷിത്ത് റാണ പറഞ്ഞു.