ഫെനി ഗോവയില്‍ മാത്രമല്ല ഇനി കണ്ണൂരും ലഭിക്കും; കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി

കശുമാങ്ങയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോവന്‍ ഫെനിയക്ക് മദ്യപര്‍ക്കിടയില്‍ പ്രിയമേറെയാണ്. ഗോവന്‍ ഫെനിയ്ക്ക് സംസ്ഥാനത്ത് നിന്ന് ഒരു എതിരാളി കൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണ്. കണ്ണൂരില്‍ നിന്നാണ് കശുമാങ്ങയില്‍ നിന്ന് വാറ്റിയെടുത്ത കുറഞ്ഞ ആല്‍ക്കഹോള്‍ ഉളള മദ്യം വിപണിയിലേക്കെത്താന്‍ തയ്യാറെടുക്കുന്നത്. പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുറഞ്ഞ ആല്‍ക്കഹോള്‍ ഉള്ള കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചു.

കണ്ണൂരിലെ പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി വ്യാപകമാണ്. സമൃദ്ധമായ കശുമാങ്ങ കൃഷി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2016 ലാണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുന്നത്. ഇതേ തുടര്‍ന്ന് 2022ല്‍ സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചിരുന്നു. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ തുടര്‍നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് പയ്യാവൂര്‍ സഹകരണ സംഘം.

ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയില്‍ നാല് ഏക്കര്‍ ഭൂമി സഹകരണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക കര്‍ഷകരെ ഒരുമിച്ച് കൊണ്ടുവന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ലിറ്റര്‍ ഫെനിയുടെ ഉല്‍പാദനച്ചെലവ് ഏകദേശം 200-250 രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 100 ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തിയാല്‍, 500-600 രൂപയ്ക്കിടയില്‍ ഫെനി വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more

പദ്ധതിക്ക് എക്‌സൈസ് അനുമതി ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ മുതല്‍ മെയ് വരെയാണ് കശുമാങ്ങ സീസണ്‍. ഈ വര്‍ഷം ഡിസംബറോടെ ഉത്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സഹകരണ സംഘം.