'അവന്‍ ഇന്ത്യയുടെ അടുത്ത സഹീര്‍ ഖാന്‍'; യുവതാരത്തെ പുകഴ്ത്തി മുഹമ്മദ് ആമിര്‍

സഹീര്‍ ഖാനു ശേഷം ഇന്ത്യയ്ക്ക് മികച്ചൊരു ഇടംകൈയന്‍ ഫാസ്റ്റ് ബോളറെ ലഭിച്ചതായി പാകിസ്താന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. യുവ പേസര്‍ അര്‍ഷ്ദീപ് സിംഗിനെയാണ് ആമിര്‍ അടുത്ത സഹീര്‍ ഖാനായി പുകഴ്ത്തിയിരിക്കുന്നത്. അര്‍ഷ്ദീപിന്റെ സമീപകാല പ്രകടനങ്ങളെ പ്രശംസിച്ച ആമിര്‍ ഭാവിയില്‍ ഇന്ത്യന്‍ ബോളിംഗിലെ നിര്‍ണായക സാന്നിധ്യമായി താരം മാറുമെന്നും പറഞ്ഞു.

അര്‍ഷ്ദീപിനെ വേറിട്ടുനിര്‍ത്തുന്നത് ബോളിംഗിലെ വേഗതയാണ്. ഇന്ത്യയുടെ ആശ്രയിക്കാവുന്ന ഇടംകൈയന്‍ ഫാസ്റ്റ് ബോളറായി അര്‍ഷ്ദീപ് സിംഗ് മാറും. അവന്‍ വളരെ മികച്ച ഇടംകൈയന്‍ പേസറാണ്. 135-140 കിമി വേഗതയില്‍ സ്ഥിരമായി ബോള്‍ ചെയ്യാന്‍ സാധിക്കുന്ന ഇടംകൈന്‍ ഫാസ്റ്റ് ബോളറെയാണ് ഇന്ത്യക്കു ആവശ്യം.

കഴിഞ്ഞ രണ്ട്- മൂന്ന് വര്‍ഷമെടുക്കുകയാണെങ്കില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മുഹമ്മദ് സിറാജാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം മെപ്പെട്ടതു കാണുമ്പോള്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ശുഭ സൂചനയാണ് മുഹമ്മദ് ആമിര്‍ കൂട്ടിച്ചേര്‍ത്തു.

2022ല്‍ ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായുള്ള അര്‍ഷ്ദീപിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഏകദിന ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍, മധ്യപ്രദേശിലെ ഗുണയില്‍ നിന്നുള്ള 24 കാരനായ താരം 6 മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റ് വീഴ്ത്തി. ടി20യില്‍ 44 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.