'ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് അവനുണ്ട്'; സഞ്ജുവിനെ പുകഴ്ത്തി ശാസ്ത്രി

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനുണ്ടെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ഐപിഎല്‍ 15ാം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാനായി സഞ്ജു പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രിയുടെ വാക്കുകള്‍.

‘ഒരിക്കല്‍ക്കൂടി സഞ്ജു സാംസണ്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷന്‍ ശ്രദ്ധേയമായിരുന്നു. പന്തിന് കാര്യമായ ടേണ്‍ ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ സഞ്ജു, സ്‌ട്രൈറ്റ് ബൗണ്ടറിയാണ് മിക്കപ്പോഴും ലക്ഷ്യമിട്ടത്. കൃത്യമായ സ്ഥാനത്തേക്ക് മാറി പന്തിന്റെ പേസ് മുതലെടുത്താണ് സഞ്ജു റണ്‍സ് കണ്ടെത്തുന്നത്. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്.’

‘പൂനെയില്‍ ബാറ്റു ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. അദ്ദേഹം ഇതേ വേദിയില്‍ ഐപിഎലില്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇന്നും അദ്ദേഹം മികച്ച ഫോമിലായിരുന്നു. ശേഷിക്കുന്ന അഞ്ച് ഓവര്‍ കൂടി സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന്‍ കുറഞ്ഞത് 230 റണ്‍സെങ്കിലും നേടുമായിരുന്നു’ ശാസ്ത്രി പറഞ്ഞു.

വെറും 27 പന്തുകള്‍ നേരിട്ട് 55 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്‍ ഇന്നലെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ (41), ജോസ് ബട്ലര്‍ (35), ഷിംറോണ്‍ ഹെട്മെയര്‍ (32) എന്നിവരും സണ്‍റൈസേഴ്‌സിനായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.