ഇന്ത്യ- ഇംഗ്ലണ്ട് മത്സരം ഉപേക്ഷിക്കണം; ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി

മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടി20 മത്സരം ഉപേക്ഷിച്ചില്ലെങ്കില്‍ തീ കൊളുത്തി മരിക്കുമെന്ന് ഭീഷണി. പങ്കജ് പട്ടേല്‍ എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനായ കെവി പട്ടേലിനെ ഫോണില്‍ വിളിച്ചാണ് പങ്കജ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാണികളെ കുത്തിനിറച്ച് മത്സരം നടത്തുന്നത് ശരിയല്ലെന്നാണ് പങ്കജിന്റെ വാദം. പട്ടേലിനെ പങ്കജ് ഫോണില്‍ വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 75,000 കാണികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ടൂര്‍ണമെന്റ് നടത്തുന്നതിന്റെ താത്പര്യം എന്താണെന്നാണ് പങ്കജ് ചോദിക്കുന്നത്. സംഭവത്തില്‍ പങ്കജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ രണ്ട് മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം മത്സരം മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശമുണ്ടാകില്ല. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ തീരുമാനിച്ചതെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ട് 7 ന് മൊട്ടേര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ടി20 പരമ്പരയിലെ മൂന്നാം മത്സരം. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരുടീമും ഒപ്പത്തിനൊപ്പമാണ്.