വെറും നാല് ക്യാച്ചല്ലേ അവൻ‌ വിട്ടുളളു, അതിനാണോ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്, യശസ്വി ജയ്സ്വാളിനെ പിന്തുണച്ച് മുൻ ക്രിക്കറ്റർ

ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ബാറ്റർമാരുടെ നിർ‌ണായ ക്യാച്ചുകൾ കൈവിട്ടതിൽ യശസ്വി ജയ്സ്വാളിന് നേരെ വലിയ രീതിയിലുളള വിമർശനങ്ങളാണ് സോഷ്യൽ‌ മീഡിയയിൽ ഉണ്ടായത്. മത്സരത്തിൽ നാല് ക്യാച്ചുകളാണ് ജയ്സ്വാൾ കൈവിട്ടത്. ഈ ക്യാച്ചുകൾ താരം പിടിച്ചിരുന്നെങ്കിൽ ആദ്യ ടെസ്റ്റിലെ മത്സരഫലം മറ്റൊന്നായേനെയെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്കെതിരെ അഞ്ച് വിക്കറ്റ് ജയമാണ് ആദ്യ ടെസ്റ്റിൽ ഇം​ഗ്ലണ്ട് നേടിയത്.

എന്നാൽ ജയ്സ്വാളിനെ പിന്തുണച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ സംസാരിച്ചത്.മത്സരത്തിൽ‌ ജയ്സ്വാളിന് പുറമെ രവീന്ദ്ര ജഡേജ, റിഷഭ് പന്ത് ഉൾപ്പെടെയുളളവരും ക്യാച്ചുകൾ വിട്ടിരുന്നു.

“ജയ്സ്വാൾ ശരിക്കും ഒരു മികച്ച ഗല്ലി ഫീൽഡറാണെന്ന് ആർ ശ്രീധർ പറയുന്നു. അവൻ അങ്ങനെ അധികം തെറ്റുകൾ വരുത്താറില്ല. ജയ്സ്വാളിന് ആകെ രണ്ട് മോശം മത്സരങ്ങൾ മാത്രമേ ഉണ്ടായിട്ടുളളൂ. അതിൽ ഒന്ന് മെൽബണിലും, രണ്ട് ഇപ്പോൾ ലീഡ്സിലുമാണ്. അല്ലാത്തപക്ഷം അവൻ അസാധാരണനായ കളിക്കാരനാണ്. കാൺപൂരിൽ ബം​ഗ്ലാദേശിനെതിരെ ജയ്സ്വാൾ എടുത്ത ക്യാച്ചുകൾ മികച്ചതായിരുന്നു”.

കമന്ററി ബോക്സിൽ ഇരുന്ന് വിമർശിക്കാൻ എളുപ്പമാണ്. പക്ഷേ ഇവയെല്ലാം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണെന്ന് മനസിലാക്കണമെന്ന് ആർ ശ്രീധർ പറയുന്നു. ഇന്ത്യൻ ടീമിലെ പല താരങ്ങൾക്കും ഇം​​ഗ്ലണ്ട് സാഹചര്യങ്ങളിലെ ഈ അന്തരീക്ഷം അവരുടെ ആദ്യ അനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.