ആരാധകർ കണ്ടു പഴയ വിന്റേജ് ആർ.സി.ബിയെ, കൊൽക്കത്ത സ്പിന്നറുമാർക്ക് മുന്നിൽ ഉത്തരമില്ലാതെ ചുരുണ്ടുകൂടി ബാംഗ്ലൂർ; കിംഗ് ഖാനെ സാക്ഷിയാക്കി ലോർഡും കൂട്ടരും വിളയാടി

ഞങ്ങൾ കണ്ടെടാ ഞങ്ങളുടെ വിന്റേജ് ആർ.സി.ബിയെ. കൊൽക്കത്തയ്ക്ക് എതിരായ ബാംഗ്ലൂരിന്റെ ബോളിങ് കണ്ട ആരാധകർക്ക് സംശയം തോന്നിയിരുന്നു. ബാറ്റിംഗ് കൂടി കണ്ടപ്പോൾ പൂർത്തിയായി. കൊൽക്കത്ത ഉയർത്തിയ 205 റൺസ് പിന്തുടർന്ന ബാംഗ്ലൂർ വെറും 123 റൺസിന് പുറത്തായി. സ്വന്തം കാണികൾക്കും ഉടമ കിംഗ് ഖാൻ ഷാറൂഖിനും മുന്നിൽ 81 റൺസിന്റെ തകർപ്പൻ ജയം.

ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് യാതൊരു സംശയവും ഇല്ലാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ഈ സീസമിലെ ആദ്യ മത്സരത്തിനിറങ്ങിയ ഡേവിഡ് വില്ലിക്ക് മുന്നിൽ കൊൽക്കത്ത മുന്നിര ബാറ്റ്സ്മാന്മാർ തകർന്നടിഞ്ഞു. ഓപ്പണർ വെങ്കടേഷ് അയ്യരും മൂന്നാം നമ്പറിൽ ഇറങ്ങിയ മൻദീപ് സിങ്ങുമാണ് കുറ്റി തെറിച്ച് മടങ്ങിയത്. എന്നാൽ മറ്റൊരു ഓപ്പണർ ഗുർബാസ് ഒരറ്റത്ത് ഉറച്ച് നിന്ന് ഇന്നിങ്സിന്റെ ഓരോ ഘട്ടത്തിലും വേഗത കൂട്ടി കൂടി അവസാനം ടോപ് ഗിയറിലായി. അതിനിടയിലും നായകൻ നിടീഷ് റാണ 1 , ആന്ദ്രേ റസൽ 0, എന്നിവർ കരൺ ശർമ്മയ്ക്ക് ഇരയായി മടങ്ങി. അതുവരെ മനോഹരമായി കളിച്ച ഗുർബാസിന് അർദ്ധ സെഞ്ചുറിയിലൂടെ പ്രതിഫലം കിട്ടുകയും ചെയ്തു. താരം 57 റണ്സെടുത്താണ് മടങ്ങിയത്.

കളിയുടെ ആ ഘട്ടത്തിൽ കൊൽക്കത്ത 89/ 5 എന്ന നിലയിൽ ആയിരുന്നു. ഒരു 150 റൺസെടുത്താൽ ഭാഗ്യമെന്നു അവസ്ഥ. എന്നാൽ ആ സമയത്ത് ക്രീസിൽ ഉറച്ച റിങ്കു സിങ്- ശാർദൂൽ താക്കൂർ സഖ്യം കളി തിരിച്ചു. താക്കൂർ ആക്രമിച്ചപ്പോൾ റിങ്കു നല്ല രീതിയിൽ പിന്തുണ നൽകി. ഈ സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേട്ടമായി ഇത് മാറി. അതുവരെ നന്നായി പന്തെറിഞ്ഞ ബാംഗ്ലൂർ ബോളറുമാരെ അയാൾ തളർത്തി. എല്ലാവര്ക്കും എതിരെ ആധിപത്യം പുലർത്തി. ആ ബാറ്റിൽ നിന്ന് അനായാസമായിട്ടാണ് സിക്‌സും ഫോറും ഒകെ പിറന്നത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 29 പന്തിൽ റൺസുമായി 68 താക്കൂർ മടങ്ങിയത് .അതുവരെ ആങ്കർ ചെയ്ത റിങ്കു 33 പന്തിൽ 46 റണ്സെടുത്താണ് മടങ്ങിയത്. ടീം സ്കോർ 204/ 7 എന്ന നിലയിൽ അവസാനിക്കുമ്പോൾ കൊൽക്കത്ത വിചാരിച്ചതിനേക്കാൾ ഇരട്ടിയിലധികം റൺസാണ് താക്കൂറും റിങ്കു സിങ്ങും തമ്മിലുളള കൂട്ടുകെട്ട് വഴിയാണ് കിട്ടിയത്.

മുംബൈയുമായി നടന്ന മത്സരത്തിൽ ഓപ്പണറുമാർ നൽകിയ തുടക്കമാണ് സ്കോർ പിന്തുടരുമ്പോൾ ആർ സി ബി ആരാധകർ പ്രതീക്ഷിച്ചത്. ഭേദപ്പെട്ട തുടക്കം കോഹ്ലി- ഫാഫ് സഖ്യം നൽകുകയും ചെയ്തു. കോഹ്‌ലി മികച്ച തുടക്കം കിട്ടിയിട്ടും അത് വലിയ റൺസാകാതെ സുനിൽ നരെയ്ന് വിക്കറ്റ് നൽകി മടങ്ങി. താരം നേടിയത് 21 റൺസാണ്. കോഹ്‌ലിയെ പോലെ തന്നെ ഫാഫ് (23) മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാതെ വരുൺ ചക്രവർത്തിക്ക് ഇരയായി മടങ്ങി. പിന്നെ മാലപ്പടകത്തിന് തീകൊളുത്തുന്ന രീതിയിലാണ് വിക്കറ്റുകൾ വീണത്. മാക്സ്വെൽ (11) സ്ഥാനക്കയറ്റം കിട്ടിയ ഹർഷൽ പട്ടേൽ (0) എന്നിവരെ ചക്രവർത്തി മടക്കിയപ്പോൾ പിന്നെ ബാംഗ്ലൂരിന് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത് കാർത്തിക്ക്- ബ്രേസ്‌വെൽ കൂട്ടുകെട്ടാണ്.

എന്നാൽ കുറച്ച് നേരം ക്രീസിൽ നിന്ന ശേഷം അവരും മടങ്ങി. ഇന്ന് അരങ്ങേറ്റം കുറിച്ച സുയാഷ്‌ ശർമ്മയെന്ന മിസ്റ്ററി സ്പിന്നർ കാർത്തിക്ക് (9) ഇമ്പാക്ട് താരം അനുജ് (1)  കരൺ ശർമ്മ 1 എന്നിവരെ മടക്കി. ഫീൽഡിങ്ങിൽ കൊൽക്കത്ത താരങ്ങളുടെ പ്രകടനവും മികച്ചത് ആയിരുന്നു. കൊൽക്കത്തക്കായി ചക്രവർത്തി നാലും സുയാഷ്‌ ശർമ്മ മൂന്നും സുനിൽ നരെയ്ൻ രണ്ടും താക്കൂർ ഒരു വിക്കറ്റും നേടി .