സഞ്ജുവിന് മുന്നിൽ രണ്ടാം വട്ടവും മുട്ടുമടക്കി ധോണി, രാജസ്ഥാനിൽ വന്ന് മാസ് കാണിക്കാൻ ഇരുന്ന തലയേയും കൂട്ടരെയും ഓടിച്ച് സാംസണും പിള്ളേരും; സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് ഫുൾ മാർക്ക്

ഈ സീസണിൽ രണ്ടാം മത്സരത്തിലും ചെന്നൈക്ക് അത് സാധിച്ചില്ല, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇരുന്നിട്ടും രാജസ്ഥാൻ എന്ന ഉരുക്കുകോട്ടക്ക് മുന്നിൽ ചെന്നൈക്ക് പിടിച്ചുനിൽക്കാൻ ആയില്ല . ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ രണ്ടാം ഘട്ട മത്സരത്തിൽ ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 32 റണ്‍സ് ജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 203 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സെടുക്കാനെ ആയുള്ളു. 33 പന്തിൽ 52 റൺ നേടിയ ശിവം ദുബൈ ചെന്നൈ നിരയിൽ ടോപ് സ്കോററായി.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് തുടക്കം തന്നെ പിഴച്ചു. ഈ സീസണിൽ ടീമിനായി പല മികച്ച പ്രകടനങ്ങളും പുറത്തെടുത്ത കോൺവേക്ക് ഇന്ന് കാര്യങ്ങൾ ബുദ്ധിമുട്ടായിരുന്നു. തുടക്കം മുതൽ വലിയ സമ്മർദ്ദത്തിൽ ബാറ്റുവീശിയ താരത്തിന് 16 പന്തിലാണ് 8 റൺ നേടാനായത്. ശേഷം ക്രീസിലെത്തിയ രഹാനെക്കും കാര്യങ്ങൾ അത്ര എളുപ്പം ആയിരുനില്ല താരത്തിന് 13 പന്തിലാണ് 15 എടുക്കാൻ സാധിച്ചത്. ഋതുരാജ് 29 പന്തിലാണ് 47 എടുത്ത് പോരാടി. മൊയിൻ അലി- ദുബൈ സഖ്യം ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചപ്പോൾ മൊയിൻ അലി 12 പന്തിൽ 23 പുറത്തായതോടെ ടീമിന് കാര്യങ്ങൾ ബുദ്ധിമുട്ടായി.

പിന്നാലെ എത്തിയ ജഡേജ 15 പന്തിൽ 23 നേടിയത് വളരെ ബുദ്ധിമുട്ടി ആയിരുന്നു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ പോലും ചെന്നൈ ബാറ്റ്‌സ്മാന്മാർ വമ്പനടികൾ നടത്തി നെറ്റ് റൺറേറ്റ് ഉയർത്താൻ ശ്രമിക്കാതിരുന്നത് നിരാശയായി. രാജസ്ഥനായി സാമ്പ മൂന്നും അശ്വിൻ രണ്ടും വിക്കറ്റ് നേടിയപ്പോൾ കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി തിളങ്ങി. 4 ഓവറിൽ 24 റൺ മാത്രം വഴങ്ങിയ സന്ദീപ് ശർമ്മയും മികച്ചു നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ തുടക്കം മുതൽ പ്ലാൻ അനുസരിച്ചാണ് കളിച്ചത് . 43 പന്തില്‍ 77 റണ്‍സെടുത്ത യശ്വസി ജയ്സ്‍വാളാണ് രാജസ്ഥാൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ജോസ് ബട്ട്ലർ പതിവിൽ നിന്ന് വിപരീതമായി പതുക്കെ കളിച്ചപ്പോൾ ജയ്‌സ്വാൾ തകർത്തടിച്ചു. ബട്ട്ലർ 21 പന്തിൽ 27 പുറത്തായ ശേഷമെത്തിയ സഞ്ജുവിനും പതിവ് താളം കണ്ടെത്താൻ സാധിച്ചില്ല. സഞ്ജു 17 റണ്സെടുത്ത് പുറത്തായി. 200 കടക്കില്ല എന്ന് കരുതിയ സ്കോർ അത് കടത്താൻ സഹായിച്ചത് ധ്രുവ് ജൂറൽ 15 പന്തിൽ 35 പടിക്കൽ 13 പന്തിൽ 27 എന്നിവരുടെ അസാദ്യ മികവാണ് . ചെന്നൈക്കായി ദേശ്പാണ്ഡെ രണ്ടും മഹേഷ് തീക്ഷ്ണ ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.