ആരെയും തോൽപ്പിക്കും തൊട്ടടുത്ത ദിവസം ആരോടും തോൽക്കുകയും ചെയ്യും, അത് അങ്ങനെയൊരു ടീം

SURESH VARIYETH

രാജസ്ഥാൻ വീണ്ടും പഴയ രീതിയിലേക്ക്?
രാജസ്ഥാൻ റോയൽസ് ടീമിനെ കാണുമ്പോൾ പലപ്പോഴും ഓർമ വരുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെയോ അല്ലെങ്കിൽ 90 കളിലെ ഇന്ത്യൻ ടീമിനെയോ ആണ്. ആരെയും തോൽപ്പിക്കും, തൊട്ടടുത്ത ദിവസം ആരോടും തോൽക്കുകയും ചെയ്യും. IPL ആദ്യ എഡിഷനിലെ ജേതാക്കൾ, വോൺ, വാട്സൻ മുതൽ സഞ്ജുവും ബട്ലറും അശ്വിനും വരെ വൻ പേരുകൾ ഉണ്ടെങ്കിലും അന്നുതൊട്ടിന്നു വരെ ഈയൊരു ശീലത്തിനു മാത്രം മാറ്റം വരുത്തിയിട്ടില്ല.

ടേബിൾ ടോപ്പേഴ്സ് ആയി മുന്നേറിയിരുന്നവർ ഇന്ന് പ്ലേയോഫിലേക്ക് ഷുവർ എൻട്രിക്കായി അവസാന രണ്ടു കളികൾ ജയിച്ചേ തീരൂ അല്ലെങ്കിൽ മറ്റുള്ളവരുടെ ഫലം കാത്തിരിക്കാം എന്ന അവസ്ഥയിലാണ്. ഡൽഹിയുമായുളള അവസാന മത്സരത്തിൽ രാജസ്ഥാൻ തോറ്റു പോയത് ഫീൽഡിലായിരുന്നു. വാർണറും മാർഷും ആത്മവിശ്വാസത്തോടെ ബാറ്റു വീശുമ്പോൾ ഒരു DRS പരീക്ഷിക്കാനുള്ള ആത്മവിശ്വാസം പോലും ട്രെൻറ് ബോൾട്ടിന് ഉണ്ടായിരുന്നില്ല.

160 എന്ന കൊള്ളാവുന്ന ടോട്ടൽ (റിക്കി പോണ്ടിങ്ങ് ആദ്യ ഇന്നിംഗ്സിനിടക്ക് പറഞ്ഞത് ശ്രദ്ധിക്കുക – പിച്ച് സ്ലോ ആണ്, രണ്ടാമത് ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നത് ) ഡിഫൻറ് ചെയ്യുമ്പോഴും ആദ്യ വിക്കറ്റ് ഞൊടിയിടയിൽ വീഴ്ത്തുമ്പോൾ പോലും ടീമിൽ ഒരു തരം ആശയക്കുഴപ്പമോ ആശങ്കയോ ഫീൽഡിൽ കണ്ടു. ഹെറ്റ് മെയറെ മിസ്സ് ചെയ്തത് സഞ്ജുവിൻ്റെ ശരീര ഭാഷയിലും പ്രകടമായിരുന്നു. ഓപ്പണിങ്ങ് വീണ്ടും ഇവർക്ക് ബാധ്യതയാവുന്ന കാഴ്ചയാണ് കാണുന്നത്. ബട്ലർ മിനിമം ഒരു 40 റൺസെങ്കിലും നേടിയില്ലെങ്കിൽ മറ്റുള്ളവർക്ക് ടെൻഷനാവുന്ന അവസ്ഥ. ജൈസ്വാൾ തൻ്റെ അസ്ഥിരത വീണ്ടും പ്രകടമാക്കുന്നു. 17 ഓവറുകൾ കൈയിലുണ്ടായിട്ടും വൺ ഡൗണായി അശ്വിനെന്ന ലോവർ മിഡിൽ ഓർഡർ ബാറ്ററെ ഇറക്കിയത് എന്തിനെന്ന് മനസ്സിലാവുന്നില്ല.

90 കളിൽ ഇന്ത്യൻ ക്യാപ്റ്റൻമാർ കുംബ്ലെയെയും ശ്രീനാഥിനെയും ജോഷിയെയുമെല്ലാം ഏകദിനത്തിൽ പരീക്ഷിച്ചത് പോലെയാവാം ടീം മാനേജ്മെൻ്റ് ഉദ്ദേശിച്ചത്. 38 പന്തിൽ 50 അടിച്ച് അശ്വിൻ തൻ്റെ പരമാവധി ചെയ്തെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് ബാറ്റർ ആ പൊസിഷനിൽ ഇറങ്ങുന്നതിൻ്റെ ഇംപാക്ട് ആ ഒരു ഇന്നിങ്ങ്സിനും ടീമിനു മൊത്തവും ഇല്ലായിരുന്നു. സഞ്ജുവോ ഡ്യൂസനോ പടിക്കലോ ഇറങ്ങിയാൽ ഒരു പക്ഷേ ഫലം മറ്റൊന്നായേനെ. ഞായറാഴ്ച ലക്നോ യെയും 20 ന് CSK യെയും നേരിടുന്നതു പോലിരിക്കും RRൻ്റെ കാര്യങ്ങൾ.

Read more

LSG മായി വെറും 3 റൺസിനാണ്, അതും കുൽദീപ് സെന്നിൻ്റെ അവസാന ഓവറിലെ 3 പന്തിൻ്റെ മികവിലാണ് RR ആദ്യ ഏറ്റുമുട്ടലിൽ ജയിച്ചത്. LSG യുടെയും CSK യുടെയും പ്രകടനങ്ങൾ ഇവരെപ്പോലെത്തന്നെ അപ്രവചനീയം ആണെന്നതാണ് അനുകൂല ഘടകം. RCB ക്ക് ഗുജറാത്തുമായി ഒരു കളി കൂടിയുണ്ട്. ഡൽഹിക്കാവട്ടെ പഞ്ചാബും മുംബൈയുമായി ഉള്ള കളികൾ ജയിച്ചാൽ അവർക്കും പ്ലേ ഓഫ് ചാൻസുണ്ട്. RR പ്ലേ ഓഫിൽ കയറുമോ, ഇനി കയറിയാലും എലിമിനേറ്റർ കടമ്പ പിന്നിടുമോ അതോ എല്ലാ വർഷത്തെയും പല്ലവി ആവർത്തിക്കുമോ എന്നതിന് ഒരു പക്ഷേ LSG യുമായുള്ള മത്സരം ഉത്തരം നൽകിയേക്കും.