CRICKET NEWS: എടാ ഇത് ക്രിക്കറ്റ് ആണ് ബോക്സിങ് അല്ല, കളത്തിൽ ഏറ്റുമുട്ടി സൗത്താഫ്രിക്ക ബംഗ്ലാദേശ് താരങ്ങൾ; സംഭവം ഇങ്ങനെ

മെയ് 27 ചൊവ്വാഴ്ച, മിർപൂരിലെ ഷേർ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക എ ബംഗ്ലാദേശ് എ ടീമിനെതിരെ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം, രണ്ട് ടീമുകളിലെയും കളിക്കാർ തമ്മിൽ വാക്കുകൾ കൊണ്ടുള്ള ഏറ്റുമുട്ടലിന് ശേഷം പരസ്പരം കൈയാങ്കളിയിലേക്ക് നീങ്ങുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ഷെപോ നട്ടുലിയും ബംഗ്ലാദേശിന്റെ റിപ്പൺ മൊണ്ടോളും ആയിരുന്നു മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റിന്റെ മാന്യത കളയുന്ന പ്രവർത്തിയിൽ ഭാഗമായത്. ബംഗ്ലാദേശ് ബാറ്റർ റിപ്പൺ മൊണ്ടോൾ, നട്ടുലിയെ തുടർച്ചയായി സിക്‌സർ അടിച്ചപ്പോഴാണ് സംഭവം തുടങ്ങിയത്. ഇതിന് പിന്നാലെ റിപ്പണും നട്ടുലിയും ആദ്യം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. പിന്നാലെ ദക്ഷിണാഫ്രിക്കൻ ബൗളർ ബംഗ്ലാദേശ് കളിക്കാരനെതിരെ പാഞ്ഞടുത്തു.

ദക്ഷിണാഫ്രിക്കൻ ബോളർ അടിച്ചതോടെ ബംഗ്ലാ താരവും വിട്ടുകൊടുത്തില്ല. ഇതോടെ അമ്പയർമാരും സഹതാരങ്ങളും എത്തിയാണ് രംഗം ശാന്തമാക്കി ഇരുവരെയും തണപ്പിച്ചത്. ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഓൺ-ഫീൽഡ് റഫറിമാർ സംഭവത്തെക്കുറിച്ച് സിഎസ്എയ്ക്കും ബിസിബിക്കും റിപ്പോർട്ട് സമർപ്പിക്കും, കൂടാതെ രണ്ട് കളിക്കാർക്കെതിരെയും കർശന നടപടിയെടുക്കാൻ സാധ്യതയുണ്ട്. ഈ പരമ്പരയിൽ ഇതാദ്യമായല്ല മൈതാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്, ഏകദിന പരമ്പരയ്ക്കിടെയും ഇരുടീമിലെയും താരങ്ങൾ ഏറ്റുമുട്ടിയിരുന്നു.

മത്സരത്തെക്കുറിച്ച് പറയുമ്പോൾ, ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എ 371 റൺസിന് പുറത്തായി. മറുപടിയായി, ദക്ഷിണാഫ്രിക്കൻ എമേർജിംഗ് ടീം 42.3 ഓവറുകളിൽ 152/6 എന്ന നിലയിലാണ്.