ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കി ശിവം ദുബെയെപ്പോലുള്ളവരെ മുന്നിൽ നിർത്തിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ പേസ് ബൗളർ ദൊഡ്ഡ ഗണേഷ്. ഒരു സമയത്ത് ഇന്ത്യയെ നയിച്ചിട്ടുള്ള ബാറ്ററോട് ഇപ്പോൾ കാണിക്കുന്നത് അവഹേളനം ആണെന്നുള്ള അഭിപ്രായമാണ് മുൻ താരം പറഞ്ഞത്.
ബുധനാഴ്ച കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യയെ 110 റൺസിന് തകർത്ത് പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ബോർഡിൽ 248-7 റൺസെടുത്തു. പിന്നീട് 5.1 ഓവറിൽ 5-27 എന്ന നിലയിൽ ഇന്ത്യയെ ദുനിത് വെല്ലലഗെ തകർത്തു. ശേഷം ഇന്ത്യ 26.1 ഓവറിൽ 138 റൺസിന് പുറത്തായി.
മത്സരത്തിനായി ഇന്ത്യ അവരുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. രാഹുലിന് പകരം ഋഷഭ് പന്ത് എത്തിയപ്പോൾ അർഷ്ദീപ് സിംഗിന് പകരം റിയാൻ പരാഗ് ടീമിൽ ഇടം നേടി. തൻ്റെ എക്സ് ഹാൻഡിൽ , രാഹുലിനെപ്പോലൊരു പരിചയസമ്പന്നനായ കളിക്കാരനെ ഡു-ഓർ-ഡൈ ക്ലാഷിനായി ഒഴിവാക്കാനുള്ള ഇന്ത്യൻ മാനേജ്മെൻ്റിൻ്റെ തീരുമാനത്തെ ഗണേഷ് കുറ്റപ്പെടുത്തി.
“ഒരു ഭ്രാന്തൻ പ്രപഞ്ചത്തിൽ മാത്രമേ നിങ്ങൾക്ക് നിർണ്ണായക ഏകദിനത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പറ്റുക ഉള്ളു. കെ എൽ രാഹുലിനുമുന്നിൽ ഡുബെയും റിയാൻ പരാഗും കളിക്കുക എന്ന് പറഞ്ഞാൽ മോശം തീരുമാനമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വെറും 3 ഏകദിനങ്ങൾക്ക് മുമ്പ് അദ്ദേഹം ഇന്ത്യയെ നയിച്ചു, പെട്ടെന്ന് ഒരു പരാജയം ഉണ്ടാകുന്നു. കളിക്കുന്ന ഇലവനിൽ നിന്ന് അവനെ പുറത്താക്കിയത് പരിഹാസ്യമാണ്” ഗണേഷ് തൻ്റെ പോസ്റ്റിൽ കുറിച്ചു.
ഒന്നോ രണ്ടോ പരാജയങ്ങൾക്ക് ശേഷം കളിക്കാരെ ഒഴിവാക്കുന്നത് അവർക്കിടയിൽ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് മുൻ താരം പറഞ്ഞു. “കഴിഞ്ഞ വർഷം മികച്ച വിജയം നേടിയ ഒരു കളിക്കാരനെ ഒരു പരാജയത്തിന് ശേഷം പുറത്താക്കാൻ കഴിയുമെങ്കിൽ, അത് കളിക്കാർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.,” ഗണേഷ് മറ്റൊരു പോസ്റ്റിൽ എഴുതി.
Read more
ആദ്യ രണ്ട് ഏകദിനങ്ങളിലെന്നപോലെ, ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ (20 പന്തിൽ 35) ബാറ്റിംഗ് മികവിൽ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ തുടക്കം കിട്ടി. എന്നാൽ, അദ്ദേഹം പുറത്തായതോടെ അവർ വീണ്ടും തകർന്നു.







