യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

ഇറാനെതിരെ നടക്കുന്ന യുദ്ധ സാഹചര്യത്തിൽ അമേരിക്കൻ സൈനീക മേധാവിയായ ജനറല്‍ റാന്‍ഡി ജോര്‍ജിനോട് വിരമിക്കാൻ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതയാണ് സ്ഥാനം ഒഴിഞ്ഞ് വിരമിക്കാന്‍ ആവശ്യപ്പെട്ടത്. 2027 വരെ ഔദ്യോഗിക കാലാവധി ബാക്കിയുള്ളപ്പോഴാണ് ജോര്‍ജിനോട് നിര്‍ബന്ധിതമായി നേരത്തെ വിരമിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

റാന്‍ഡി ജോര്‍ജ് പുറത്ത് പോയാല്‍ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ക്രിസ്റ്റഫര്‍ ലാനീവ് താല്‍ക്കാലിക കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി പ്രതിരോധ വകുപ്പ് പുനക്രമീകരിക്കുന്നതിന്റെ ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതിന് പിന്നാലെ ഹെഗ്‌സ്ത് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

അതേസമയം ഇറാന്റെ സൈനിക ശേഷി തകര്‍ത്തെന്ന ട്രംപിന്റെ വാദം തെറ്റെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക ശേഷി തകര്‍ക്കാനായില്ലെന്നും 50 ശതമാനത്തിലേറെ മിസൈല്‍ ലോഞ്ചറുകള്‍ ശേഷിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് ഡ്രോണുകളും ഇറാന്റെ ശേഖരത്തിലുണ്ടെന്നാണ് വിവരം.