ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയ്ൻറ്റ്സ് 6 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണമാണ് ലക്നൗ തോറ്റത്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 47 പന്തിൽ 70 റണ്‍സുമായി പുറത്താകാതെനിന്ന യുവ താരം സമീർ റിസ്വിയാണു കളിയിലെ താരം.
മത്സരത്തിൽ 9 പന്തുകളിൽ നിന്നായി 7 റൺസാണ് ലക്നൗ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ സംഭാവന. ലഖ്നൗവിന്റെ ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ പന്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ രാജസ്ഥാന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ പന്ത് കണ്ടുപഠിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് മൈക്കിൾ വോൺ.
Read more
‘റിഷഭ് പന്തിന്റെ കഴിവുവെച്ച് ഏത് രാജ്യത്തിന്റെ ടീമിലും ഇടം പിടിക്കാൻ സാധിക്കും. എന്നാല്‍ ഇന്ത്യയുടെ കാര്യം വരുമ്പോള്‍ മാത്രം അദ്ദേഹത്തിനുള്ള മത്സരം കടുപ്പമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരടങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ ഒരു ഗാലക്സി തന്നെയുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് എളുപ്പമാകില്ല. പന്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ എനിക്ക് വൈഭവ് സൂര്യവംശിയെയാണ് ഓര്‍മ്മ വരുന്നത്. ഒരു സ്വതന്ത്രമായ ശൈലി പന്ത് വീണ്ടും കൊണ്ടുവരണം. മൂന്നാം നമ്പറില്‍ ഇറങ്ങി 48 പന്തില്‍ സെഞ്ച്വറി നേടുക എന്ന ലക്ഷ്യത്തോടെ പന്ത് ബാറ്റ് ചെയ്യണം’ വോണ്‍ അഭിപ്രായപ്പെട്ടു.







