ബൂംറയുടെ ബൂമറും ബൗണ്‍സറും ഒന്നും അയാളെ പ്രകോപിപ്പിച്ചില്ല ; ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ കണ്ടു പഠിക്കണം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു പരമ്പരയ്ക്കായി ദാഹിക്കുന്ന ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്കായി അവസാനശ്വാസം വരെ പൊരുതിയ നായകന്‍ എല്‍ഗാറിനെ കണ്ടു പഠിക്കണം. അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതിന് ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള യുവ ബാറ്റ്‌സ്മാന്‍ ശക്തമായ വിമര്‍ശനം നേരിടുമ്പോള്‍ മറുവശത്ത് അക്ഷോഭ്യനായി നിന്ന എല്‍ഗാര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യന്‍ ബോളര്‍മാരുടെ ബൗണ്‍സറുകളോ ബീമറുകളോ കണ്ടു ഭയപ്പെടാതെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്റെ പോരാട്ടം.

അവസാനം വരെ നിവര്‍ന്ന് നില്‍ക്കാന്‍ സ്വയം പറഞ്ഞു കൊണ്ടിരുന്നെന്ന് ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ നായകന്‍. കളത്തില്‍ സീനിയറായ ബാറ്റ്‌സ്മാന്‍ താനാണെന്നും നിലവിലുള്ളവരില്‍ ദീര്‍ഘകാലമായാ നില്‍ക്കുന്നയാളാണ് എന്നും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്നും സ്വയം പറഞ്ഞു കൊണ്ടിരുന്നെന്ന് മത്സരശേഷം നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു. മത്സരത്തില്‍ 96 റണ്‍സുമായി പുറത്താകാതെ നിന്ന എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

ഇത് എല്ലായ്‌പ്പോഴും വര്‍ക്ക് ചെയ്യണമെന്നില്ല. എന്നാല്‍ ഇന്ന് അത് വേണ്ടവണ്ണം ഗുണം ചെയ്‌തെന്നും ഇന്ത്യ പോലെയുള്ള ഒരു ടീമിനെതിരേ അത് ഏറെ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നെന്നും പറഞ്ഞു. കളിക്കിടയില്‍ ജസ്പ്രീത് ബുംറയുടെ ഒരു അതിശക്തമായ ബീമര്‍ ഹെല്‍മറ്റിലും അതിന്റെ ഗ്രില്ലിലും കൊണ്ടിട്ടും ദക്ഷിണാഫ്രിക്കന്‍ നായകന്‍ മനഃസാന്നിദ്ധ്യം കൈവിട്ടില്ല. ഇതിനെ ചിലര്‍ വിഡ്ഢിത്തമെന്നും ചിലര്‍ ധീരത എന്നും വിശേഷിപ്പിച്ചേക്കാം എന്നാല്‍ ഇതും ടീമിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമായി താന്‍ കരുതുന്നെന്ന് പറഞ്ഞു.

വേണ്ടി വന്നാല്‍ ശരീരം പോലും ബോളിന്റെ ലൈനില്‍ കൊണ്ടു വെയ്ക്കുമായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിക്കണം. വലിയൊരു ജോലി കൈയിലിരിക്കുമ്പോള്‍ വൈകാരികതയേക്കാള്‍ അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്്. അഞ്ചര മണിക്കൂറോളമാണ് എല്‍ഗാര്‍ ക്രീസില്‍ നിന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ പതറാതെ വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി അദ്ദേഹം മുന്നേറി. അര്‍ഹിച്ച സെഞ്ച്വറിക്ക് വെറും നാല് റണ്‍സ് മാത്രം അകലെയാണ് ബൗണ്ടറിയിലൂടെ നായകന്‍ ഡീന്‍ എല്‍ഗാര്‍ ദക്ഷിണാഫ്രിക്കയുടെ വിജയറണ്‍ കുറിച്ചത്.