ബെന്‍ സ്റ്റോക്‌സിന്റെ വിരമിക്കല്‍; ഇന്ത്യയും പ്രതിക്കൂട്ടില്‍, വിമര്‍ശനം

ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള ബെന്‍ സ്റ്റോക്‌സിന്റെ വേഗത്തിലുള്ള വിരമിക്കലില്‍ ഐസിസിയെയും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. തിരക്കുപിടിച്ച ഷെഡ്യൂളാണ് സ്റ്റോക്‌സിനെ ബാധിച്ചതെന്ന് ഹുസൈന്‍ കുറ്റപ്പെടുത്തി.

‘ബെന്‍ സ്റ്റോക്ക്സിന്റെയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയോ പ്രശ്നമല്ല ഇത്. ഷെഡ്യൂള്‍ ആണ് ഇവിടെ പ്രശ്നം. ഐസിസി ഇവന്റുകളുമായി ഐസിസി വരികയും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കിട്ടുന്ന ഇടവേളകളിലെല്ലാം മത്സരം ഷെഡ്യൂള്‍ ചെയ്യുകയും ചെയ്താല്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങള്‍ക്ക് മതിയായി എന്ന് പറഞ്ഞ് പോകും’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

‘ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കള്‍ വോണും ഇതേ അഭിപ്രായം പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ സ്വന്തം ഫ്രാഞ്ചൈസി ടൂര്‍ണമെന്റ് വേണമെന്ന നിര്‍ബന്ധവുമായി മുന്‍പോട്ട് പോയാല്‍ ഏകദിനവും ടി20യുമെല്ലാം വഴിമാറും. 31ാം വയസില്‍ ഒരു ഫോര്‍മാറ്റില്‍ നിന്ന് കളിക്കാര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന അവസ്ഥ വരരുത്’ മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ചൊവ്വാഴ്ച ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് ബെൻ സ്റ്റോക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷമാദ്യം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായി സ്റ്റോക്‌സിനെ നിയമിച്ചിരുന്നു. മൂന്ന് ഫോർമാറ്റുകൾ കളിക്കുന്നത് “ഇപ്പോൾ എനിക്ക് താങ്ങാനാവുന്നതല്ല” എന്നും മറ്റ് കളിക്കാർക്കുള്ള അവസരങ്ങൾ തടയുകയാണെന്ന് തനിക്ക് തോന്നുന്നുവെന്നും താരം പറഞ്ഞു.

2011ൽ അയർലൻഡിനെതിരെ അരങ്ങേറ്റം കുറിച്ച സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിന്റെ 105-ാം മത്സരമാണ് ചൊവ്വാഴ്ച തൻറെ ഹോം ഗ്രൗണ്ടായ റിവർ‌സൈഡിൽ നടക്കുന്നത്. 95.26 സ്‌ട്രൈക്ക് റേറ്റിൽ 39.44 ബാറ്റിംഗ് ശരാശരിയോടെയാണ് അദ്ദേഹം അവസാന മത്സരത്തിലേക്ക് എത്തുന്നത്. കൂടാതെ 74 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഫോർമാറ്റിലെ അദ്ദേഹത്തിന്റെ നിർണായക പ്രകടനം 2019 ലോകകപ്പ് ഫൈനൽ ഒരു സൂപ്പർ ഓവറിലേക്ക് നയിക്കാൻ പുറത്താകാതെ 84 റൺസ് നേടിയ ഇന്നിംഗ്സായിരുന്നു.