പാകിസ്ഥാൻ ബോളർ കോഹ്‌ലിയുടെ സെഞ്ച്വറി തടയാൻ ശ്രമിച്ചതു പോലെ, മോശം പെരുമാറ്റമാണ് ഇതൊക്കെ; കൊൽക്കത്ത സ്പിന്നറെ റോസ്റ്റ് ചെയ്ത് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

ഇന്നലെ വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ രാജസ്ഥാൻ റോയൽസും കെകെആറും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി നിഷേധിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ സുയാഷ് ശർമ്മ വൈഡ് എറിയാൻ ശ്രമിച്ചതിനാൽ ആകാശ് ചോപ്ര ഒട്ടും തൃപ്തൻ അല്ലായിരുന്നു. ഇത്ര മോശം നിലവാരത്തിലേക്ക് ഒരിക്കലും അധഃപതിക്കാൻ പാടില്ലായിരുന്നു എന്നും ചോപ്ര യുവതാരത്തെ ഓർമിപ്പിക്കുന്നു.

ചോപ്ര ട്വിറ്ററിലെത്തി മനഃപൂർവം വൈഡ് എറിയാൻ ശ്രമിച്ച സുയാഷിനെ പിന്തുണച്ച ആരാധകർക്ക് എതിരെയും ആഞ്ഞടിച്ച് രംഗത്ത് എത്തുകയും ചെയ്തു. 94 റൺസിൽ ജയ്‌സ്വാൾ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ആ സമയം താരം നോൺ സ്‌ട്രൈക്കർ ആയിട്ട് നിൽക്കുക ആയിരുന്നു. സ്‌ട്രൈക്കിൽ നായകൻ സഞ്ജു സാംസണും. രാജസ്ഥാൻ റോയൽസ് നായകൻ വൈഡ് ആണ് വരുന്നതെന്ന് മനസിലാക്കി ഒരു തരത്തിൽ ആ പന്ത് ബ്ലോക്ക് ചെയ്യുക ആയിരുന്നു.

സഞ്ജു ആ സമയം കരുതലോടെ കളിച്ചില്ലായിരുന്നു എങ്കിൽ ആ പന്ത് വൈഡ് ഫോർ ആകുമായിരുന്നു. എന്തായാലും അത് ഉണ്ടായില്ല. അതിനാൽ തന്നെ അടുത്ത ഓവറിൽ ഒരു സിക്‌സ് പറത്തി സെഞ്ച്വറിയിലെത്താൻ സാംസൺ ജയ്‌സ്വാളിനോട് സൂചന നൽകി, എന്നിരുന്നാലും യുവതാരത്തിന് ഒരു ബൗണ്ടറി മാത്രമേ നേടാൻ സാധിച്ചുള്ളൂ. അത് ടീമിന്റെ വിജയ് റൺ കൂടിയായി മാറി.

“യശസ്വി തന്റെ 100-ൽ എത്താതിരിക്കാൻ വൈഡ് ബൗൾ ചെയ്യാൻ ശ്രമിക്കുന്നു.. മോശം പ്രവൃത്തിയാണ് ഇതൊക്കെ.. ” ചോപ്ര യുവതാരത്തെ പരാമർശിച്ച് എഴുതി. തുടർന്ന്, നിരവധി ആരാധകരും ഇതേക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു.

“കോഹ്‌ലിയുടെ സെഞ്ച്വറി തടയാൻ ഒരു പാകിസ്ഥാൻ ബോളർ ഇങ്ങനെ ചെയ്യുന്നത് സങ്കൽപ്പിക്കുക. ഇപ്പോൾ സുയാഷിനെ അനുകൂലിച്ച ആളുകൾ ആ ബോളറെ അനുകൂലിക്കുമോ. അത് മനഃപൂർവം ആയിരുന്നില്ല എന്നൊക്കെ പറയാമോ. മിനിറ്റുകൾക്കുള്ളിൽ ആ ബൗളർ ട്രെൻഡിംഗ് ആരംഭിക്കുമെന്ന് ഉറപ്പാക്കും. എന്നിട്ട് അവനെ ട്രോളും.” ചോപ്ര സുയാഷിനെ പിന്തുണച്ചവരെ ട്രോളി ഇങ്ങനെ പറഞ്ഞു.