ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് എയ്ഡൻ മാർക്രം തന്നെയായിരുന്നു. ക്യാപ്റ്റൻ ടെമ്പ ബാവുമയ്ക്കൊപ്പം മാർക്രം ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ട് മത്സരത്തിൽ പ്രോട്ടീസിന് നിർണായകമായി. രണ്ടാം ഇന്നിങ്സിൽ 282 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഓസീസിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടുകയായിരുന്നു. 383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റൺസെടുത്ത മാർക്രം പുറത്താവുമ്പോഴേക്കും പ്രോട്ടീസ് വിജയം ഉറപ്പിച്ചിരുന്നു. ഫൈനലിൽ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
27 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഐസിസി കിരീടം ലഭിച്ചിരിക്കുന്നത്. എറ്റവുമൊടുവിലായി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടായിരുന്നു അവർ തോറ്റത്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പൊരുതിവീണ പ്രോട്ടീസ് ടീം ഏഴ് റൺസിനാണ് തോറ്റത്. കയ്യെത്തുംദൂരത്ത് വച്ച് കിരീടം നഷ്ടമായതിൽ അന്ന് വലിയ നിരാശയാണ് ദക്ഷിണാഫ്രിക്കൻ ടീമിന് ഉണ്ടായത്.
ടി20 ലോകകപ്പ് ഫൈനൽ തോൽവിയെ കുറിച്ചും അത് എങ്ങനെ മോട്ടിവേറ്റ് ചെയ്തു എന്നതിനെ കുറിച്ചും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിന് ശേഷം മാർക്രം മനസുതുറന്നു. “കഴിഞ്ഞ രാത്രിയിൽ ട്വന്റി-20 ലോകകപ്പിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. അന്ന് ഔട്ടായതിന് ശേഷം ഒരു പ്രതീക്ഷയുമില്ലാതെ ഇരുന്നതും ഞാൻ ഓർത്തു. ഇനി അങ്ങനെ ഇരിക്കരുതെന്ന് മനസിലുറപ്പിച്ചിരുന്നു. ഫൈനലിൽ ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാൻ അത് എനിക്കൊരു മോട്ടിവേഷനായി.
Read more
കഴിയുന്നിടത്തോളം സമയം ക്രീസിൽ നിൽക്കാനും ടീമിനായി കളി ജയിക്കാനും മാത്രമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. നേട്ടങ്ങൾ ലഭിക്കുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാറില്ല”, മാർക്രം പറഞ്ഞു.