'ബി.സി.സി.ഐയിലെ ചിലര്‍ ഗൂഢാലോചന നടത്തി'; വിവാദത്തിന് തിരി കൊളുത്തി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കാന്‍ ബിസിസിഐയിലെ ചിലര്‍ ശ്രമിച്ചെന്ന് രവി ശാസ്ത്രി. ബോളിംഗ് കോച്ച് ഭരത് അരുണിനെ തന്റെ സംഘത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നീക്കമുണ്ടായെന്നും പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി ആരോപിച്ചു.

ബിസിസിഐയിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ചില വ്യക്തികള്‍ പ്രശ്‌നക്കാരായിരുന്നു. വലിയ വിവാദത്തിനുശേഷമാണ് ഞാന്‍ രണ്ടാമത് കോച്ചായത്. എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചവരെ അക്ഷരാര്‍ത്ഥത്തില്‍ അത് ഇളിഭ്യരാക്കി. മറ്റാരെയോ കോച്ചാക്കാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമ്പതു മാസങ്ങള്‍ക്കുശേഷം, വലിച്ചെറിഞ്ഞ വ്യക്തിയെ തേടി അവര്‍ വീണ്ടുമെത്തി- ശാസ്ത്രി പറഞ്ഞു.

Read more

ബോളിംഗ് കോച്ച് ഭരത് അരുണിന്റെ സേവനം എനിക്ക് തരാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. കാര്യങ്ങളുടെ അവസാനം എങ്ങനെയായെന്നു നോക്കൂ. ബിസിസിഐയിലെ ചിലര്‍ തഴയാന്‍ ശ്രമിച്ച ഒരാള്‍ രാജ്യംകണ്ട ഏറ്റവും മികച്ച ബോളിംഗ് കോച്ചായി മാറുന്നതാണ് പിന്നെ കണ്ടത്. ഒരു പേരും എടുത്തു പറയുന്നില്ല. എന്നാല്‍ ചില വ്യക്തികള്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്ത് ഞാന്‍ എത്തിച്ചേരാതിരിക്കാന്‍ യത്‌നിച്ചു. അതാണ് ജീവിതമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.