ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങളുണ്ടാവണം: ശൈഖ് ഹംദാന്‍

വലിയ പ്രതിനന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങളുണ്ടാവണമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ഐക്യരാഷ്ട്ര സഭ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ഗ്ലോബല്‍ ഡിജിറ്റല്‍ കോഓപറേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മൂന്ന് മാസമായി ലോകം നേരിടുന്നത് ചരിത്രത്തിലിതുവരെ നേരിട്ടില്ലാത്ത പ്രതിസന്ധിയാണ്. വെല്ലുവിളി നേരിടുന്നതിനൊപ്പം തന്നെ അതിനെ മറികടക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭാവിയില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ലോകം തയാറാണ്. ഇപ്പോള്‍ എന്തുണ്ട് എന്നതിലല്ല കാര്യം. ഭാവി മുന്‍ നിര്‍ത്തിയുള്ള നിക്ഷേപങ്ങളാണ് വേണ്ടത്. ഈ വെല്ലുവിളികളെ നേരിടാന്‍ യു.എ.ഇയും പ്രതിജ്ഞാബദ്ധരാണ്.” ശൈഖ് ഹംദാന്‍ പറഞ്ഞു.

ഈ ദുരിത കാലത്ത് ലോകജനതയെ ഐക്യത്തോടെ ചേര്‍ത്തുപിടിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മഹാമാരിയില്‍ പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങളെ ദുഃഖം അറിയിക്കുന്നു എന്നും അദ്ദേഹം യോഗത്തില്‍ സംസാരിച്ച് പറഞ്ഞു.