IPL 2024: വിജയ പ്രതീക്ഷ നല്‍കിയത് ബട്ട്‌ലറല്ല, അവന്റെ ഷോട്ടുകളാണ് ജീവന്‍ തന്നത്; തുറന്നുപറഞ്ഞ് സഞ്ജു

ഐപിഎല്ലില്‍ തോല്‍വിയുടെ നരകകവാടത്തില്‍നിന്ന് രാജസ്ഥാന്‍ റോയല്‍സിനെ തിരിച്ചുകൊണ്ടുവന്ന് അവിശ്വശനീയ വിജയം സമ്മാനിച്ചിരിക്കുകയാണ് അവരുടെ ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും ഒറ്റയാള്‍ പോരാട്ടത്തിലൂടെ അദ്ദേഹം ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. പുറത്താവാതെ 60 ബോളില്‍ 107 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ബട്ട്‌ലറുടെ പ്രകടനത്തേക്കാള്‍ വാലറ്റത്ത് ഇറങ്ങിയ റോവ്മെന്‍ പവെലിന്റെ പ്രകടനമാണ് തങ്ങള്‍ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. എട്ടാം നമ്പറില്‍ ഇറങ്ങിയ പവെല്‍ 13 ബോളില്‍ മൂന്നു സിക്സറും ഒരു ഫോറുമടക്കം 26 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. കെകെആറിന്റെ വജ്രായുധം സുനില്‍ നരെയ്‌നെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സര്‍ പകര്‍ത്തി പവെല്‍ പവര്‍ കാണിച്ചിരുന്നു.

നഷ്ടപ്പെട്ട വിക്കറ്റുകളില്‍ ഞങ്ങള്‍ക്കു ആശ്ചര്യമാണ് തോന്നിയത്. റോവ്മെന്‍ തുടര്‍ച്ചയായി സിക്സറുകളടിച്ചപ്പോഴാണ് ഈ ഗെയിം വിജയിക്കാന്‍ കഴിയമെന്നു ഞങ്ങള്‍ക്കു തോന്നിയത്. അല്‍പ്പം ഭാഗ്യം ഞങ്ങളുടെകൂടെയുണ്ടായിരുന്നു. കെകെആറും വളരെ നന്നായിട്ടു തന്നെ ഈ മല്‍സരത്തില്‍ കളിച്ചു.

അവരുടെ സ്പിന്‍ ബോളിംഗ് മികവുറ്റതായിരുന്നു. അവരുടെ സ്പിന്നര്‍മാരുടെ പ്രകടനം ഞങ്ങളെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. വളരെ നന്നായിട്ടാണ് അവര്‍ ബൗള്‍ ചെയ്തത്. ഈ ഗ്രൗണ്ട് അവര്‍ക്കു നന്നായിട്ടു യോജിക്കുന്നതാണെന്നും സഞ്ജു വിശദമാക്കി.