ഇനി മുതൽ ഇഖാമക്ക് ഒരു വർഷം കാലാവധി; അറിയിപ്പുമായി സൗദി

പുതിയ തൊഴിൽ വിസയിൽ എത്തുന്നവർക്ക് സൗജന്യമായി അനുവദിച്ചിരുന്ന മൂന്നു മാസത്തെ അധിക ഇഖാമ കാലാവധി നിർത്തലാക്കി സൗദി തൊഴിൽ മന്ത്രാലയം . ഇനി മുതൽ 12 മാസം കാലാവധിയുള്ള ഇഖമായാണ് വിദേശികൾക്ക് അനുവദിക്കുക. തൊഴിൽ മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും ‘ഖിവ’ പോർട്ടലിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

സൗദിയിൽ പുതിയതായി തൊഴിൽ വിസയിലെത്തുന്ന എല്ലാ വിദേശികൾക്കും 15 മാസം കാലാവധിയുളള ഇഖാമയായിരുന്നു ഇക്കാലമത്രെയും അനുവദിച്ചിരുന്നത്. 12 മാസത്തെ ഇഖാമയോടൊപ്പം മൂന്നു മാസം സൗജന്യമായി ലഭിക്കുന്ന അധിക കാലാവധിയും ചേർത്തായിരുന്നു 15 മാസം ലഭിച്ചിരുന്നത്.

എന്നാൽ അധികമായി മൂന്ന് മാസത്തെ ഇഖമാന അനുവദിക്കുന്ന രീതി തൊഴിൽ മന്ത്രാലയം നിർത്തലാക്കി. ഇനി മുതൽ രാജ്യത്ത് പുതിയ തൊഴിൽ വിസയിലെത്തുന്ന വിദേശികൾക്ക് 12 മാസം മാത്രമേ ലഭിക്കുകയുള്ളൂ.

വർഷങ്ങളായി സൗദിയിൽ തുടർന്നു വരുന്ന രീതിക്കാണ് ഇതോടെ മാറ്റം വരുത്തുന്നത്. കൂടാതെ ലേബർ കാർഡ് പുതുക്കലടക്കം തൊഴിൽ മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും ഇതിനകം മന്ത്രാലയത്തിന്റെ ‘ഖിവ’ പോർട്ടലിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.