ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരെന്ന ഇന്നറിയാം, ഇന്ത്യന്‍ വംശജനായ റിഷി സുനകും ബ്രിട്ടനിലെ മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ഫലം പുറത്തുവരിക.

അതേസമയം, ഋഷി സുനക് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി. മിക്ക സര്‍വേകളും എതിരാളിയായ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് വിജയിയാകുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഋഷി നല്ല ആത്മവിശ്വാസത്തിലാണ്. ‘വോട്ടിങ് ഇപ്പോള്‍ അവസാനിച്ചു. എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പ്രചാരണ ടീമിനും എന്നെ കാണാനും പിന്തുണ നല്‍കാനും വന്ന എല്ലാവര്‍ക്കും നന്ദി. തിങ്കളാഴ്ച കാണാം’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഒരു മാസത്തോളമായി നീണ്ടു നിന്ന ഓണ്‍ലൈന്‍, പോസ്റ്റല്‍ വോട്ടെടുപ്പില്‍ 1.60 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30ന് വിജയിയെ പ്രഖ്യാപിക്കും.

സെന്‍ട്രല്‍ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള ക്വീന്‍ എലിസബത്ത് കോണ്‍ഫറന്‍സ് സെന്ററില്‍ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചൊവ്വാഴ്ച വിടവാങ്ങല്‍ പ്രസംഗം നടത്തും. പ്രധാന കാബിനറ്റ് പദവികള്‍ ബുധനാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിക്കും.