ഉറ്റസുഹൃത്തിനെ പിണക്കാതെ ഇന്ത്യ; ഐക്യരാഷ്ട്ര സഭയിലെ യുക്രൈന് അനുകൂലമായ പ്രമേയത്തില്‍ നിന്നു വിട്ടുനിന്നു; ലക്ഷ്യം റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കച്ചവടം

റഷ്യയെ പിണക്കാതെയും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ.
യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി കൊണ്ടുവന്ന പ്രമേയത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കാതെ മാറിനിന്നത്. യുക്രൈനില്‍ യുന്‍ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് അനുസരിച്ച് എത്രയും വേഗം സമഗ്രവും ശ്വാശ്വതവും നീതിപൂര്‍വ്വവുമായ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്നലെയാണ് യു.എന്‍ പരിഗണിച്ചത്. യുക്രൈനും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം യു.എന്‍ അംഗീകരിച്ചു.

193 അംഗ ജനറല്‍ സഭയില്‍ പ്രമേയത്തെ 141 പേര്‍ അനുകൂലിച്ചപ്പോള്‍ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വിട്ടുനിന്നു. യുക്രൈന്റെ സമാരാധികാരവും സ്വാതന്ത്ര്യവും ഐക്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും അംഗീകരിക്കണമെന്നും റഷ്യ നിരുപാധികം സൈനിക ശക്തി പിന്‍വലിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഫ്രെബുവരി 24നാണ് യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചത്. പൊതുസഭയിലും രക്ഷാ സമിതിയിലും മനുഷ്യാവകാശ കൗണ്‍സിലിലുമടക്കം നിരവധി പ്രമേയങ്ങള്‍ ഇതിനകം യു.എന്നില്‍ എത്തി. ഇന്ത്യ നിലവില്‍ റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സന്ദര്‍ഭം മുതലാക്കി ഇന്ത്യ ഇന്ത്യ മറ്റു പല രാജ്യങ്ങളിലേക്കും റഷ്യയില്‍ നിന്ന് എത്തിച്ച ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് കയറ്റി അയച്ചിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയൊരു പങ്കാളിയാണ് റഷ്യ. അതിനാല്‍ തന്നെയാണ് പ്രമേയത്തില്‍ നിന്ന് സമദൂരം പ്രഖ്യാപിച്ച് മാറിനിന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.