അമേരിക്കന്‍ സംരംഭങ്ങളെ 'നികുതി'യിലൂടെ ഇന്ത്യ അടിച്ചുമാറ്റുന്നു; ഹാര്‍ലി-ഡേവിഡ്സണ്‍ ഉദാഹരണം; വീണ്ടും പ്രസിഡന്റായാല്‍ മറുപണി പണിയുമെന്ന് ട്രംപ്

ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നികുതി ചുമത്തി മറ്റു രാജ്യങ്ങളുടെ വ്യവസായ സംരംഭങ്ങളെ ഇന്ത്യ പിടികൂടാന്‍ ശ്രമിക്കുകയാണ്. ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്ക് ഉദാഹരണമായെടുത്താണ് അദേഹം ഇക്കാര്യം വിശദീകരിച്ചത്. ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നതെന്ന് ഫോക്‌സ് ബിസിനസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കുകള്‍ വിറ്റഴിക്കുമ്പോള്‍ 100 ശതമാനവും 150 ശതമാനവും 200 ശതമാനവും താരിഫുകള്‍ ഉണ്ട്. എന്നാല്‍ അവര്‍ നിര്‍മിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ അമേരിക്കന്‍ വിപണിയില്‍ സുഖമായി വില്‍ക്കാവുന്ന അവസ്ഥയാണുള്ളത്.

ഇതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ നേട്ടം ഉണ്ടാക്കുന്നു. എന്നാല്‍, അമേരിക്കക്കാര്‍ ഒരു ഹാര്‍ലി നിര്‍മിച്ച് ഇന്ത്യയിലേക്ക് അയക്കുകയാണെങ്കില്‍ ഭീമന്‍ താരിഫും ചുമത്തും. അമേരിക്കയിലെ വ്യവസായ സംരഭങ്ങള്‍ ഇന്ത്യയില്‍ ഒരു പ്ലാന്റ് നിര്‍മിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനു ശേഷം ഈ നികുതി താരിഫ് ഉണ്ടാകില്ലെന്ന വാഗ്ദാനമാണ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്. മറ്റു രാജ്യങ്ങളിലെ സംരംഭങ്ങളെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

യു.എസ് പ്രസിഡന്റായ തന്റെ ആദ്യ കാലയളവില്‍, ട്രംപ് ഇന്ത്യയെ താരിഫ് രാജാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തുടര്‍ന്ന് യു.എസിലേക്കുള്ള ഇന്ത്യയുടെ മുന്‍ഗണന പ്രവേശനം ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യ അങ്ങനെയൊരു സവിശേഷ മുന്‍ഗണന യു.എസിന് നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു ഇത്തരമൊരു നീക്കം. താന്‍ അധികാരത്തില്‍ എത്തിയാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും. അമേരിക്കയിലേക്ക് എത്തുന്ന സാധനങ്ങള്‍ക്കും നികുതി ചുമത്തുമെന്നും മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണള്‍ഡ് ട്രംപ്.