പൊതുഇടങ്ങളില്‍ നിന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും മായ്ച്ചു കളയാനാണ് നീക്കം; താലിബാന്റെ ഹിജാബ് ഉത്തരവിന് എതിരെ മലാല

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള താലിബാന്റെ പുതിയ ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ച് നൊബേല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ്‌സായി. അഫ്്ഗാനിസ്ഥാനിലെ എല്ലാ പൊതുജീവിതത്തില്‍ നിന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും മായ്ച്ചുകളയാനാണ് താലിബാന്‍ ആഗ്രഹിക്കുന്നുത്. ട്വിറ്ററിലൂടെയായിരു്ന്നു മലാലയുടെ പ്രതികരണം.

പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും, പുരുഷ കുടുംബാംഗങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും. മുഖവും ശരീരവും പൂര്‍ണ്ണമായും മറയ്ക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് വഴി അഫ്ഗാനിസ്ഥാനിലെ എല്ലാ പൊതുജീവിതത്തില്‍ നിന്നും അവരെ മാറ്റിനിര്‍ത്താനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

ദശലക്ഷക്കണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതിന് താലിബാനെ ഉത്തരവാദിയാക്കാന്‍ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് അവര്‍ ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

താലിബാന്‍ അവരുടെ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ അഫ്ഗാന്‍ സ്ത്രീകളെക്കുറിച്ചുള്ള നമ്മുടെ ശ്രദ്ധയും പരിഗണനയും നഷ്ടപ്പെടരുത്. ഇപ്പോളും സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി പോരാടാന്‍ തെരുവിലിറങ്ങുകയാണ്. നമ്മളെല്ലാവരും, പ്രത്യേകിച്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് മലാല കൂട്ടിച്ചേര്‍ത്തു.

താലിബാന്റെ പുതിയ ഉത്തരവില്‍ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസും ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസം, സഞ്ചാരം, തൊഴില്‍, പൊതുജീവിതം എന്നിവയില്‍ നിയന്ത്രണങ്ങള്‍ കൂട്ടിക്കൊണ്ടും ശരീരം മുഴുവന്‍ മറയ്ക്കാന്‍ ഉത്തരവിട്ടും അഫ്ഗാന്‍ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ താലിബാന്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബെന്നറ്റ് പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ പൊതുവായ ലംഘനമാണിതെന്ന് അഫ്ഗാനിസ്ഥാനിലെ യു എന്‍ മിഷനും പ്രതികരിച്ചു.