ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചു; ആത്മീയ നേതാക്കള്‍ക്ക് മുന്നില്‍ മാപ്പ് പറഞ്ഞ് സുവോളജി അദ്ധ്യാപകന്‍

പാകിസ്ഥാനില്‍ സുവോളജി ബിരുദാനന്തര ബിരുദ ക്ലാസില്‍ പരിണാമ സിദ്ധാന്തം പഠിപ്പിച്ച അദ്ധ്യാപകനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. ബന്നുവിലെ സര്‍ക്കാര്‍ ബിരുദാനന്തര ബിരുദ കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകന്‍ ഷേര്‍ അലിയ്ക്കാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിന്റെ പേരില്‍ മാപ്പപേക്ഷ നടത്തേണ്ടി വന്നത്. ഷേര്‍ അലി മാപ്പപേക്ഷ വായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

പാകിസ്ഥാനിലെ ഒരു സംഘം ആത്മീയ നേതാക്കള്‍ക്ക് നടുവില്‍ നിന്ന് മാപ്പപേക്ഷ വായിക്കുന്ന ദൃശ്യങ്ങളാണ് നിലവില്‍ പ്രചരിക്കുന്നത്. അധികാരികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താന്‍ പഠിപ്പിച്ച പരിണാമ സിദ്ധാന്തം തെറ്റാണെന്ന് ഷേര്‍ അലിയ്ക്ക് ഏറ്റുപറയേണ്ടി വന്നു. ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായ പരിണാമ സിദ്ധാന്തം ഉള്‍പ്പെടെയുള്ള ശാസ്ത്രീയവും യുക്തിപരവുമായ എല്ലാ ആശയങ്ങളും തെറ്റാണ്. സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ താണവരാണ്. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അനാവശ്യ ഇടപെടലുകള്‍ അനുവദനീയമല്ലെന്നും ഷേര്‍ അലി മാപ്പപേക്ഷയില്‍ വായിച്ചു.

ഷേര്‍ അലി ഇസ്ലാം മതത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ പ്രസംഗം നടത്തിയിരുന്നതായും അതിന് ശേഷമാണ് മാപ്പപേക്ഷയ്ക്ക് നിര്‍ബന്ധിതനായതെന്നും ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ള സിലബസ് അനുസരിച്ചാണ് താന്‍ ക്ലാസെടുക്കുന്നതെന്ന് ഷേര്‍ അലി പ്രതികരിച്ചു.