ലൈംഗിക ചൂഷണത്തെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും പഠിപ്പിക്കാന്‍ വിലക്ക്; സ്ത്രീകളെഴുതിയ പുസ്തകങ്ങളും അഫ്ഗാന്‍ സര്‍വ്വകലാശാല പാഠ്യപദ്ധതിയില്‍ നിന്ന് വിലക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശങ്ങളില്‍ സര്‍വ്വകലാശാല പാഠ്യപദ്ധതികളില്‍ നിന്ന് സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ നിരോധിച്ചു. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങളാണ് സര്‍വ്വകലാശാല പാഠ്യപദ്ധതികളില്‍ നിന്ന് നീക്കം ചെയ്തത്. ശരിഅത്ത് നിയമത്തിനെതിരായത് കൊണ്ടാണ് പാഠ്യപദ്ധതിയില്‍ നിന്ന് പുസ്തകങ്ങള്‍ ഒഴിവാക്കിയതെന്നാണ് താലിബാന്‍ വാദം. മനുഷ്യാവകാശത്തെക്കുറിച്ചും ലൈംഗികചൂഷണത്തെക്കുറിച്ചും പഠിപ്പിക്കുന്നതിനും അഫ്ഗാന്‍ സര്‍വ്വകലാശാലയില്‍ വിലക്കുണ്ട്.

ശരിഅത്തിനും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമെന്ന് കണ്ടെത്തി വിലക്കേര്‍പ്പെടുത്തിയ 680 പുസ്തകങ്ങളില്‍ 140 എണ്ണം സ്ത്രീകള്‍ എഴുതിയതാണ്. ശരിഅത്തിനും ഭരണകൂടത്തിന്റെ നയത്തിനും വിരുദ്ധമെന്ന് കണ്ടെത്തിയതിന് പിന്നാലെ 18 വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍, സര്‍വകലാശാലകളെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ്, ആശയവിനിമയത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹികശാസ്ത്രം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളും ഉള്‍പ്പെടുന്നു. മതപണ്ഡിതരുടെയും വിദഗ്ധരുടെയും സമിതിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് താലിബാന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ സിയാവുര്‍ റഹ്‌മാന്‍ അര്യൂബി പറഞ്ഞു.

നിരോധിച്ച 680 പാഠപുസ്തകങ്ങളില്‍ 310 എണ്ണം ഇറാനിയന്‍ എഴുത്തുകാരോ പ്രസാധകരോ തയ്യാറാക്കിയതാണ്. അഫ്ഗാന്‍ സര്‍വകലാശാലകളെ അഭിസംബോധന ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി അക്കാദമിക് ഡയറക്ടര്‍ സിയാവുര്‍ റഹ്‌മാന്‍ അരിയോബിയുടെ ഔദ്യോഗിക കത്തില്‍ നിരോധിത പുസ്തകങ്ങള്‍ ശരിയത്ത് നിയമങ്ങളുടെ താലിബാന്‍ വ്യാഖ്യാനത്തെ ലംഘിക്കുന്നതായി ‘മത പണ്ഡിതരുടെയും വിദഗ്ധരുടെയും’ ഒരു പാനല്‍ കണ്ടെത്തിയതായാണ് പറഞ്ഞിരിക്കുന്നത്. ‘പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവും മതപരവും ശാസ്ത്രീയവുമായ’ ഉള്ളടക്കം തിരിച്ചറിഞ്ഞാണ് കൃതികളെ വിലയിരുത്തിയതെന്നും താലിബാന്‍ ഭരണകൂടം പറഞ്ഞു.

മത നിയമങ്ങള്‍ക്ക് വിരുദ്ധമായ 18 സര്‍വകലാശാലാ കോഴ്സുകള്‍ നിരോധിക്കാനും കത്തില്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, കൂടാതെ 201 ‘പ്രശ്‌നകരമായ’ യൂണിവേഴ്സിറ്റി കോഴ്സുകള്‍ കൂടി നിരോധനത്തിന്റെ അവലോകനത്തിലാണ് എന്നും കത്തിലുണ്ട്. 2021 ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതത്തില്‍ വലിയ ദുരിതവും പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. സദാചാര നിയമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയിലൂടെ,വീടിന് പുറത്ത് മുഖം കാണിക്കുന്നതില്‍ നിന്നുവരെ സ്ത്രീകളെ വിലക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. നാലുകൊല്ലം മുന്‍പ് അധികാരത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന അനവധി വിലക്കുകളില്‍ സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള ഏറ്റവും പുതിയ വിലക്കുകളാണ് പാഠ്യപദ്ധതിയിലെ പുസ്തക നിരോധനം.

Read more

അസന്മാര്‍ഗികത തടയാനെന്ന പേരില്‍ പത്ത് പ്രവിശ്യകളിലെങ്കിലും ഈയാഴ്ച മാത്രം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനത്തിനും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.