ഷോപ്പിംഗ് മാളിൽ റഷ്യൻ മിസൈൽ ആക്രമണം: 13 മരണം

ഉക്രൈനിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിംഗ് മാളിൽ റഷ്യൻ മിസൈലാക്രമണം. സംഭവത്തിൽ 13 പേർ മരിച്ചതായും 50 പേർക്കു പരുക്കേറ്റതായും യുക്രെയ്ൻ അറിയിച്ചു.  മിസൈൽ പതിക്കുമ്പോൾ ആയിരത്തിലേറെപ്പേർ മാളിനകത്തുണ്ടായിരുന്നു. കിഴക്കൻ ഉക്രൈനിലെ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുന്നു. ലുഹാൻസ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാൻസ്കും റഷ്യ പിടിച്ചെടുത്തു. പടിഞ്ഞാറൻ മേഖലയിലെ സ്ളോവ്യാൻസ്ക് നഗരം ലക്ഷ്യമാക്കി അവർ ആക്രമണം തുടങ്ങി.

അതേസമയം, ഇരകളുടെ എണ്ണം സങ്കൽപ്പിക്കാൻ പോലും കഴിയില്ലയെന്നും ഉക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പറഞ്ഞു. റഷ്യയിൽ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും സെലൻസ്കി വ്യക്തമാക്കി. ഉക്രൈൻ ഷോപ്പിംഗ് മാളിൽ റഷ്യൻ നടത്തിയ ആക്രമണത്തെ “മ്ലേച്ഛമായ ആക്രമണം” എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.

രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതിനാൽ അന്തിമ മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ പറ്റില്ലെന്ന് ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തിന് കാരണമാകാവുന്ന ഒരു സൈനിക നടപടിയും ഉക്രൈനിൽ സമീപത്തുണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഇത് സാധാരണക്കാർക്ക് നേരെയുള്ള തീവ്രവാദ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെത്തുടർന്ന് ഇതുകൂടാതെ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും 29 പേർക്ക് പ്രാഥമികശുശ്രൂഷ നൽകിയതായും ലുനിൻ ടെലഗ്രാമിലൂടെ അറിയിച്ചു.