ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ആശങ്ക; ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ ആശങ്ക. വിശ്രമജീവിതം നയിക്കുന്ന അദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം മൂലമാണ് മാര്‍പാപ്പ സ്ഥാനത്തുനിന്നും മാറിനിന്നത്. തുടര്‍ന്ന് 2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്യുന്നത്. 600 വര്‍ഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍.

‘നമുക്ക് അദ്ദേഹത്തെ ഓര്‍ക്കാം. വളരെ ക്ഷീണിതനാണ് അദ്ദേഹം. സഭയോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യത്തില്‍ നിലനിര്‍ത്താനും അദ്ദേഹത്തിന് ആശ്വാസം പകരാനും നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതിവാര പ്രസംഗത്തില്‍ വിശ്വാസികളോട് പറഞ്ഞു.

വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് വഷളായത്. ഈ മാസം ഒന്നിനു വത്തിക്കാന്‍ പുറത്തുവിട്ട ചിത്രത്തില്‍ അദ്ദേഹം തീര്‍ത്തും ക്ഷീണിതനായിരുന്നു. സ്ഥാനത്യാഗം ചെയ്ത ശേഷം സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജ് ഗാന്‍സ്‌വെയിനൊപ്പം വത്തിക്കാന്‍ ഉദ്യാനത്തിലെ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താമസിക്കുന്നത്.