'പാകിസ്ഥാൻ  ഇന്ത്യയുമായി യുദ്ധത്തിന് തുടക്കമിടില്ല'; ഇമ്രാൻഖാൻ

പാകിസ്ഥാൻ ഒരിക്കലും ഇന്ത്യയുമായി യുദ്ധത്തിന് തുടക്കമിടില്ലെന്ന് ഇമ്രാൻഖാൻ. കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങളുമായി യുദ്ധസമാന സാഹചര്യം നില നിൽക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ആണവയുദ്ധത്തിനു വരെ സജ്ജമാണെന്നായിരുന്നു കഴിഞ്ഞദിവസം വരെ ഇമ്രാൻഖാൻ അവകാശപ്പെട്ടിരുന്നത്.

‘‘ഞങ്ങൾ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല. പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്. സംഘർഷം മൂർച്ഛിച്ച് യുദ്ധത്തിലേക്കു പോയാൽ ലോകത്തിനാകെ അത് ദോഷംചെയ്യും’’ -ലഹോറിൽ ഗവർണറുടെ വസതിയിൽ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ പറഞ്ഞു.

‘‘യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാൻ ആഗ്രഹിക്കുകയാണ്. അതിൽ വിജയിക്കുന്നവർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്നങ്ങൾ ഉടലെടുക്കാനും അത് കാരണമാവും’’ -ഇമ്രാൻ കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരർ 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിൽ ഭീകരാക്രമണം നടത്തിയശേഷം ഇന്ത്യ പാകിസ്ഥാനുമായി അകൽച്ചയിലാണ്. ഭീകരപ്രവർത്തനം അവസാനിപ്പിച്ചാൽ മാത്രമേ പാകിസ്ഥാനുമായി ചർച്ചയ്ക്കു പോലും തയ്യാറാവൂ എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഈ വർഷം ആദ്യം കശ്മീരിലെ പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ഭടന്മാർ കൊല്ലപ്പെടുക കൂടി ചെയ്തതോടെ ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു. അതിനിടയിലാണ് കശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യയുമായി കൂടുതൽ അകന്നത്‌.