ഉക്രൈന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; ആയുധങ്ങള്‍ നല്‍കുമെന്ന് ജര്‍മ്മനി

റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉക്രൈന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. റഷ്യയുടെ അധിനിവേശത്തെ ചെറുത്ത് നില്‍ക്കാന്‍ ഉക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നിവയടക്കമുള്ള രാജ്യങ്ങള്‍ അറിയിച്ചു.

ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നല്‍കുമെന്ന് ജര്‍മ്മനിയും 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ‘സ്റ്റിംഗര്‍’ ഉപരിതല മിസൈലുകളും ഉക്രൈന് നല്‍കുമെന്ന് ബെര്‍ലിനും അറിയിച്ചു.

നേരത്തെ റഷ്യയ്ക്ക് എതിരായി ഉണ്ടായിരുന്ന സ്വിഫ്റ്റ് ഉപരോധത്തിനും ജര്‍മനി പിന്തുണ നല്‍കിയിരുന്നു. യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയവും അറിയിച്ചു. ഉക്രൈന് സൈനിക സഹായമായി 350 മില്യണ്‍ ഡോളര്‍ കൂടി അമേരിക്ക അനുവദിച്ചു.

ഉക്രൈനില്‍ റഷ്യ നടത്തുന്നത് അര്‍ത്ഥശൂന്യമായ യുദ്ധമാണ്. സ്വന്തം രാജ്യത്തെ രക്ഷിക്കാനായി പോരാടുന്ന ഉക്രൈനിലെ ജനങ്ങള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്നും അമേരിക്ക പറഞ്ഞു. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള റഷ്യന്‍ സമ്പത്തുകള്‍ മരവിപ്പിക്കും. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

സ്വയം പ്രതിരോധത്തിനായി ഉക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു. ഇക്കാര്യം ഫ്രാന്‍സിലെ രണ്ട് നിയമ നിര്‍മ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രൈന്‍ നല്‍കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.

300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാന്‍സ് യുക്രൈന് നല്‍കുമെന്നും അവര്‍ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ നല്‍കുമെന്നും മാക്രോണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് മുമ്പ് സഹായവും ബജറ്റ് പിന്തുണയും നല്‍കിയിട്ടുണ്ട്.

റഷ്യന്‍ വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോളണ്ട്, ബള്‍ഡേറിയ, ചെക്ക് റിപ്പബ്ലിക്, ബാള്‍ട്ടിക് രാജ്യമായ എസ്തോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

റഷ്യന്‍ സൈനികര്‍ക്കെതിരെ ആയുധമെടുക്കാന്‍ പൗരന്മാരോട് ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കി. രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്നും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ല സെലെന്‍സ്‌കി പറഞ്ഞു.